ഞങ്ങളുടെ മത്സരം ദേശീയ പതാക നിലനിര്‍ത്താന്‍, സി പി എമ്മിന്‍റേത് ദേശീയ പാര്‍ട്ടി എന്ന പദവി നിലനിര്‍ത്താന്‍: പി എം എ സലാം

Kerala

മലപ്പുറം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നത് ദേശീയ പദവി നിലനിര്‍ത്താനാണെന്നും യു ഡി എഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. യു ഡി എഫ് ഒറ്റക്കെട്ടായി നീങ്ങുന്നതിന്റെ കലിയാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സലാമിന്റെ പ്രതികരണം.

ജനങ്ങളെ നേരിടാനാവാതെ മുഖ്യമന്ത്രിയുടെ ഭീരുത്വം തുടരുകയാണ്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്ന മുഖ്യമന്ത്രിക്ക് ആ അവസരം നഷ്ടപ്പെട്ട നൈരാശ്യമാണ്. നേരിടുന്ന അന്വേഷണത്തില്‍ നിന്ന് മോചിതനാകാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്ന തീവ്ര നിലപാടാണ് പിണറായിക്കെന്നും അദ്ദേഹം ആരോപിച്ചു.

ഇന്‍ഡ്യ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങളെല്ലാം മുഖ്യമന്ത്രി ഉപയോഗിക്കാറുണ്ട്. ആ അവസരം നഷ്ടപ്പെട്ടതിലെ നൈരാശ്യമാണ് മുസ്ലിം ലീഗ് പതാകയോട് തോന്നുന്ന സ്‌നേഹമെന്നും പി എം എ സലാം പറഞ്ഞു.

പി എം എ സലാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ദേശീയ പദവി നിലനിര്‍ത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നത്. ഞങ്ങള്‍ മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണ്. അതിവൈകാരികതയല്ല, വിവേകത്തോടെയുള്ള മുന്നേറ്റത്തിനാണ് മതേതര മുന്നണി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങുന്നതിന്റെ കലിയാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തം. നിങ്ങളുടെ വിഷമം ഞങ്ങള്‍ക്ക് മനസ്സിലാകും.

സംസ്ഥാനത്ത് പെന്‍ഷന്‍ മുതല്‍ സര്‍വ്വ കാര്യങ്ങളും മുടങ്ങി കിടക്കുന്നു. ജനങ്ങളെ നേരിടാനാവാത്ത രീതിയില്‍ മുഖ്യമന്ത്രിയുടെ ഭീരുത്വം തുടരുകയാണ്. റിയാസ് മൗലവി വധക്കേസിലെ അട്ടിമറിയുടെ അന്തര്‍ധാര ഞങ്ങള്‍ വ്യക്തമാക്കിയതാണ്. ലാവ്‌ലിന്‍ കേസ് ഇനിയും മാറ്റി വെക്കണമല്ലോ. ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പരാജയപ്പെടുത്താന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുക്കുന്ന കാര്യത്തില്‍ എന്നും മുന്നില്‍നിന്ന മുഖ്യമന്ത്രിക്ക് അത്തരം ഒരു അവസരം നഷ്ടപ്പെടതിന്റെ നൈരാശ്യമാണ് പ്രസ്താവനയിലൂടെ പുറത്ത് വന്നത്. ബി.ജെ.പിയും ഇതേ കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഒരേ തൂവല്‍പക്ഷികള്‍ ഒരേ ശബ്ദത്തില്‍ കൂവുന്നു. കോണ്‍ഗ്രസിനെ തോല്‍പിക്കലാണ് ബി.ജെ.പിയുടെയും പിണറായിയുടെയും ആവശ്യം. തന്റെ നേരെ വന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളില്‍നിന്ന് മോചിതനാകാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരരുത് എന്ന തീവ്ര നിലപാട് പിണറായിക്കുണ്ട്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും ദുര്‍ബലപ്പെടുത്താന്‍ കിട്ടുന്ന എല്ലാ അവസരവും പിണറായി ഉപയോഗിക്കുന്നത്. അത്തരം ഒരു അവസരം നഷ്ടപ്പെട്ടതിലുള്ള നൈരാശ്യമാണ് മുസ്‌ലിംലീഗ് പതാകയോട് ഇപ്പോള്‍ തോന്നിയ സ്‌നേഹം.