പാനൂര്‍ ബോംബ് സ്‌ഫോടനം എന്‍ ഐ എ അന്വേഷിക്കണം: യു ഡി വൈ എഫ്

Kerala

കോഴിക്കോട്: പാനൂര്‍ ബോംബ് സ്‌ഫോടനം എന്‍.ഐ.എ അന്വേഷിക്കണമെന്ന് യു.ഡി.വൈ.എഫ് സംസ്ഥാന ചെയര്‍മാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കണ്‍വീനര്‍ പി.കെ ഫിറോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളാ പൊലീസിന്റെ അന്വേഷണം യാഥാര്‍ത്ഥ രീതിയില്‍ മുന്നോട്ട് പോകുന്നില്ല. സംഭവസ്ഥലത്ത് മുഴുവന്‍ തെളിവുകളും നശിപ്പിക്കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കിയതിന് ശേഷം മാത്രമാണ് പൊലീസെത്തിയതെന്നും നേതാക്കള്‍ പറഞ്ഞു.

ബോംബ് നിര്‍മ്മാണത്തിലെ പ്രധാന സാമാഗ്രികളായ സ്‌ഫോടക വസ്തുക്കളെയും രാസപദാര്‍ത്ഥങ്ങളെയും കുറിച്ച് അന്വേഷണം എവിടെയും എത്തിയില്ല. മുള്ളാണി, കുപ്പിച്ചില്ല് തുടങ്ങിയ അപ്രധാന വസ്തുക്കളെ കുറിച്ചുള്ള അന്വേഷണത്തിലാണ് കേരളാ പൊലീസ്. സ്‌ഫോടനവുമായി സി.പി.എമ്മിന് പങ്കില്ലെന്നും ഡി.വൈ.എഫ്.ഐ തങ്ങളുടെ പോഷക സംഘടനയല്ലെന്നുമാണ് പാര്‍ടി സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. അങ്ങിനെയെങ്കില്‍ ഡി.വൈ.എഫ്.ഐ പാര്‍ട്ടിയുടെ ബോംബ് നിര്‍മ്മാണ സംഘമാണോ എന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കണമെന്നും രാഹുലും ഫിറോസും ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിലാണെന്നും സ്റ്റീല്‍ ബോംബ് ചിഹ്നത്തിലല്ലെന്നും പൊതിച്ചോറിന് പകരം കൊലച്ചോറ് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് കൊടുക്കുന്ന പണി ഡി.വൈ.എഫ്.ഐ നിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. യുവജന സംഘടനയെ തളിപ്പറഞ്ഞതോടെ പാര്‍ട്ടി സെക്രട്ടറി ഡി.വൈ.എഫ്.ഐയിലെ സാധാരണ പ്രവര്‍ത്തകരെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. ബോംബ് നിര്‍മ്മാണത്തെക്കുറിച്ചുള്ള അന്വേഷണം ഷാജലില്‍ മാത്രം എത്തി നില്‍ക്കുകയാണ്. തുടര്‍ അന്വേഷണം നടത്തിയാല്‍ ഉന്നതരായ പല സി.പി.എം നേതാക്കളിലും എത്തുമെന്ന ഭയം കൊണ്ടാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലും പി.കെ ഫിറോസും ആരോപിച്ചു.