തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ ഡോ. ഇ എ റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം നീളും. ഷഹനയുടെ കുടുംബത്തിന്റെ പരാതിയില്‍ റുവൈസിന്റെ പിതാവിന്റെ പങ്ക് അന്വേഷിക്കുകയാണ് ലക്ഷ്യം. സ്ത്രീധനത്തിനായി റുവൈസും കുടുംബവും ഷഹനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഷഹനയുടെ കുടുംബം ആരോപിച്ചിരുന്നു. ഷഹ്നയുടെ ആത്മഹത്യ കുറിപ്പിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത ഷഹ്നയുടെ സഹഡോക്ടറായ ഡോ. ഇ എ റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തി. ഡോ. ഷഹനയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഈ സാഹചര്യത്തില്‍ ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് പറയുന്നു.
അതേസമയം കേസില്‍ കുരുങ്ങുമെന്ന് ഉറപ്പായതോടെ മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നുവത്രെ റുവൈസ്. ഇതിനിയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ഹോസ്റ്റലിലും വീട്ടിലും റുവൈസിനെ തിരഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് ബന്ധുവീട്ടില്‍ ഉണ്ടെന്നറിഞ്ഞ് പൊലീസ് അവിടെയെത്തി റുവൈസിനെ കസ്റ്റഡിയിലെടുത്തത്.