പി വി അന്‍വര്‍ ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ പുതിയ അവതാരം: എം എം ഹസ്സന്‍

Kerala

തിരുവനന്തപുരം: നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമാണെന്ന് കെ പി സി സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം എം ഹസന്‍ ആരോപിച്ചു. ‘ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അന്‍വറിന്റെ വാക്കുകള്‍. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്.

മുഖ്യമന്ത്രിയുടെ ചാവേറായാണ് പി വി അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയന്‍, ഈ അപമാന പ്രസംഗം സ്വയം പറയാതെ പി വി അന്‍വറിനെക്കൊണ്ട് പറയിച്ചതാണെന്നും’ എം എം ഹസന്‍ ചൂണ്ടിക്കാട്ടി. പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും എം എം ഹസ്സന്‍ പറഞ്ഞു. നെഹ്‌റു കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം എടത്തനാട്ടുകര എല്‍ ഡി എഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിലാണ് പി വി അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാഡിയുടെ ഡി എന്‍ എ പരിശോധിക്കണമെന്നുമാണ് അന്‍വര്‍ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞത്.