പിണറായി വിജയന്‍ കസവുകെട്ടിയ പേടിത്തൊണ്ടന്‍, പരിഹാസ ശരങ്ങളുമായി വി ഡി സതീശന്‍

Kerala

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സതീശന്‍ പറഞ്ഞു. കൊല്ലം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിക്കെതിരെ പി വി അന്‍വര്‍ എം എല്‍ എ നടത്തിയത് ഹീനമായ പ്രസ്താവനയാണ്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പ്രസ്താവനയെ ന്യായീകരിക്കുകയാണ് ചെയ്തത്. രാഹുല്‍ ഗാന്ധിയെ മാത്രമല്ല ആ കുടുംബത്തെയാണ് അപമാനിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പി വി അന്‍വറിനെ കൊണ്ട് മുഖ്യമന്ത്രിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നത്. പി വി അന്‍വര്‍ വാ പോയ കോടാലിയാണ്. വാക്കത്തിയോടല്ല പോരാട്ടം, വാക്കത്തി വെച്ച് വെട്ടുന്നവരോട് ആണെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി ബി ജെ പിയുമായി ഉണ്ടാക്കിയ ധാരണയിലാണ് രാഹുല്‍ ഗാന്ധിയെ നിരന്തരം വിമര്‍ശിക്കുന്നത്. പി വി അന്‍വറിനെ പിണറായി വിജയന്‍ ആയുധമായി ഉപയോഗിക്കുകയണണ്. അഞ്ചു കൊല്ലം മുമ്പ് വയനാട്ടില്‍ ലീഗിന്റെ പതാക വിവാദമാക്കിയത് ബി ജെ പി ആയിരുന്നു. ഇപ്പോള്‍ വിവാദമാക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

അധികാരം നിലനിര്‍ത്താന്‍ വേണ്ടി വര്‍ഗീയത വളര്‍ത്തുന്ന ബി ജെ പിയുമായി മുഖ്യമന്ത്രിയും സി പി എമ്മും സന്ധിചെയ്തു. കേരള രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് ഇടമുണ്ടാക്കി കൊടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ നിലവാരവും വിട്ടുകൊണ്ടുള്ള പ്രചാരണമാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.