അമ്മിണി കാണാമറയത്ത് തന്നെ, കടാവര്‍ ഡോഗ് നടത്തിയ അന്വേഷണവും വിഫലം

Thrissur

തൃശൂര്‍: അമ്മിണിയെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലം. അതിരപ്പള്ളി വനത്തിനുള്ളില്‍ മറന്നുവച്ച കോടാലിയെടുക്കാന്‍ പോയ ആദിവാസി വയോധികയായ അമ്മിണിയെ ആറു ദിവസങ്ങള്‍ക്ക് ശേഷവും കണ്ടെത്താനായില്ല. പൊരിങ്ങല്‍ക്കുത്ത് വാച്ചുമരം ആദിവാസി കോളനിയിലെ അമ്മിണിപാട്ടിക്ക് വേണ്ടി വനപാലകരും പൊലീസും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ശാസ്ത്രീയമായ പരിശോധനകളിലും ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ല. അതേസമയം മൃതദേഹങ്ങളുടെ മണം പിടിക്കാന്‍ പരിശീലനം ലഭിച്ച രണ്ട് കടാവര്‍ ഡോഗിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലും ഫലം കണ്ടില്ല.

കഴിഞ്ഞ ദിവസം പൊലീസ് നായകളെ ഉപയോഗപ്പെടുത്തി വനത്തിനുള്ളില്‍ പരിശോധന നടത്തിയിരുന്നു. ആദിവാസികളുടെ സഹകരണത്തോടെ വനത്തില്‍ മൂന്ന് കിലോമീറ്ററോളം തെരച്ചില്‍ നടത്തിയെങ്കിലും വയോധികയെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ല. അതേസമയം, ഇന്ന് ആദിവാസികളുടെ സഹകരണത്തോടെ വനപാലകരുടെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം നടത്തും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വാച്ചുമരം കോളനിയിലെ അമ്മിണി(75)യെ കാണാതായത്. വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ വനത്തില്‍ മറന്നുവച്ച കോടാലി കണ്ടെത്താനായാണ് അമ്മിണി വനത്തിലേക്ക് പോയത്. വനപാലകര്‍ നടത്തിയ അന്വേഷണത്തില്‍ കോളനിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ നിന്ന് കോടാലി കണ്ടെത്തിയിരുന്നു. വാര്‍ദ്ധകൃ സഹജമായ രോഗങ്ങളുള്ളതിനാലും കാഴ്ചകുറവുള്ളതിനാലും വയോധിക വഴി തെറ്റി വനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് പോകാനുള്ള സാധ്യത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.