കിണറ്റില്‍ പാറപൊട്ടിക്കുന്നതിനായി തോട്ടക്ക് തീ കൊളുത്തി കയറുന്നതിനിടെ കിണറ്റിലേക്ക് വീണ തൊഴിലാളി മരിച്ചു

Malappuram

മലപ്പുറം: കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ ആണ് പെരിന്തല്‍മണ്ണയിലെ അപകടത്തില്‍ മരിച്ചത്. സ്‌ഫോടക വസ്തുവിന് തിരികൊളുത്തി മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം.

തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണറ്റില്‍ ആഴം കൂട്ടുന്നതിനിടെയാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വച്ചിരുന്നത്. ഇതിന്റെ തിരിക്ക് തീ കൊടുത്തയശേഷം കയറുന്നതിനിടെ രാജേന്ദ്രന്‍ കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. പിന്നാലെ തോട്ട പൊട്ടിത്തെറിച്ചു. പുറത്തുനിന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

സ്ഫോടനത്തെത്തുടര്‍ന്ന് രാജേന്ദ്രന്‍ ഇളകിയ മണ്ണിനടിയിലായി. കിണറ്റില്‍ പുക മൂടിയിരുന്നതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. പെരിന്തല്‍മണ്ണ അഗ്‌നിശമനസേനയും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പാറ തുളയ്ക്കാന്‍ ഉപയോഗിക്കുന്ന കംപ്രസര്‍ യന്ത്രമുപയോഗിച്ച് കിണറ്റിലെ പുക നീക്കിയശേഷമാണ് മണ്ണുമാറ്റി രാജേന്ദ്രനെ പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് രാജേന്ദ്രനുള്‍പ്പെടെയുള്ള ഏഴംഗം സംഘം ജോലിക്കെത്തിയത്.