ഭാര്യയ്ക്ക് രഹസ്യബന്ധമെന്ന് സംശയം, യുവാവ് ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട് പൂട്ടി

Crime

മുംബൈ: രഹസ്യ ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ട് സ്ഥാപിച്ച യുവാവ് പൊലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ പിംപ്രിചിഞ്ച്‌വാഡിലാണ് ക്രൂരമായ സംഭവം നടന്നത്. മുപ്പതുകാരനായ നേപ്പാളി യുവാവാണ് പൊലീസിന്റെ പിടിയിലായത്. മൂര്‍ച്ചയേറിയതും അറ്റം കൂര്‍ത്തതുമായ ബ്ലേഡുപോലുള്ള ആയുധം ഉപയോഗിച്ചാണ് ഇയാള്‍ 28കാരിയായ ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ മുകളിലും താഴെയുമായി ദ്വാരങ്ങള്‍ ഇട്ടത്. ശേഷം അതിലേക്ക് ഇരുമ്പാണികള്‍ തിരുകി കയറ്റിയശേഷം പിച്ചളപ്പൂട്ട് സ്ഥാപിക്കുകയായിരുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് യുവാവിന് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു. ഇക്കഴിഞ്ഞ പതിനൊന്നിന് പരപുരുഷ ബന്ധത്തിന്റെ പേരില്‍ ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും കൈകാലുകള്‍ തുണികൊണ്ട് കെട്ടിയിടുകയും ചെയ്തിരുന്നു.

കൊടുംക്രൂരതയ്ക്ക് ശേഷം വേദന സഹിക്കാനാവാതെ യുവതി വാവിട്ട് നിലവിളിച്ചെങ്കിലും അയാള്‍ പിന്മാറിയില്ല. ആക്രമണത്തില്‍ യുവതിയുടെ ശരീരത്തില്‍ നിന്ന് രക്തംവാര്‍ന്നുപോവുകയും ചെയ്തു. നിലവിളികേട്ടെത്തിയ സമീപവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആണികളും പൂട്ടും ശരീരത്തില്‍ നിന്ന് നീക്കംചെയ്തു. യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.