നവവധുവിന്‍റെ മരണം, ഭര്‍ത്താവും ഭര്‍തൃമാതാവും റിമാന്‍റില്‍

Kannur

കണ്ണൂര്‍: നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ ഡെല്‍ന (23) മരിച്ച സംഭവത്തിലാണ് പരിയാരത്തെ കളത്തില്‍പറമ്പില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെ റിമാന്റ് ചെയ്തത്.

ഒരാഴ്ച മുന്‍പാണ് ഡെല്‍നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയായിരുന്നു മരണം. ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈ എസ് പി പി പ്രമോദിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

നാലുമാസം മുന്‍പായിരുന്നു വിവാഹം. 80 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഡെല്‍നയെ സ്വന്തം വീട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതുകാരണം ഡെല്‍ന ജീവനൊടുക്കിയെന്നുമാണ് മാതാപിതാക്കളുടെ പരാതി.

വിഷം കഴിച്ച ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു ഡെല്‍ന. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കുന്ദമംഗലം മജിസ്ട്രേറ്റ് ഡെല്‍നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.