ജോലി കിട്ടാത്ത വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം, വിദ്യാഭ്യാസത്തിന് ഇൻഷുറൻസ് പദ്ധതിയുമായി ഇൻഷുർടെക്ക്

Thiruvananthapuram

തിരുവനന്തപുരം: ഇൻഷുറൻസിനെ വിദ്യാഭ്യാസവുമായിബന്ധിപ്പിക്കുന്ന പുതിയ ആശയവുമായി ഇൻഷുർടെക്ക് സമ്മേളനം. 2024 ന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. ജിഎഐപി അഥവാ ഗ്ലോബൽ അസോസിയേഷൻ ഓഫ് ഇൻഷൂർടെക് പ്രൊഫഷണൽസ് വഴി വിദ്യാർത്ഥികളെ
ഉപഭോക്താക്കളായി പരിഗണിച്ചുകൊണ്ട്, അവർക്ക് ജോലി ലഭിക്കാത്ത പക്ഷം ഇൻഷുറൻസിലൂടെയുള്ള നഷ്ടപരിഹാരം ലഭ്യമാക്കുക എന്നതാണ് ഈ ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ട നിയമപരമായ പിന്തുണയും ജിഎഐപി നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രീമിയം അടച്ച് വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് കവറേജ് ലഭ്യമാക്കേണ്ടത് എന്ന നവീന കാഴ്ചപ്പാടാണ് ഈ പദ്ധതിയുടെ അടിസ്ഥാനം.

കാലഘട്ടത്തിന് ഏറ്റവും ആവശ്യമുള്ള വിപ്ലവകരമായ പദ്ധതിയാണ് ഇതെന്ന്
ഗ്ലോബൽ അസോസിയേഷൻ ഓഫ് ഇൻഷുർടെക് പ്രൊഫഷണൽസ് (GAIP) സഹസ്ഥാപകനും വൈസ് പ്രസിഡൻ്റും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സർ സോഹൻ റോയ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

” ഏകദേശം അൻപതിനായിരം മണിക്കൂറുകളാണ് തന്റെ വിദ്യാഭ്യാസത്തിനായി ഒരു വിദ്യാർത്ഥി ചിലവഴിക്കുന്നത്. വിദ്യാഭ്യാസത്തിനുശേഷം അനുയോജ്യമായ ഒരു തൊഴിൽ അവന് ലഭിക്കുന്നില്ലെങ്കിൽ ഇത്രയും നാളത്തെ പരിശ്രമം പാഴായിപ്പോയി എന്നുതന്നെയാണ് അർത്ഥം. തീർച്ചയായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെയാണ് അത്തരം ഒരു അവസ്ഥയ്ക്ക് ഉത്തരവാദികൾ ആകേണ്ടത്. അവർ നൽകിയ വിദ്യാഭ്യാസം, തൊഴിലിടത്തിന് യോജിച്ചത് അല്ലാത്തത് കൊണ്ടാണ് വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തൊഴിൽ ലഭിക്കാത്തത്.

വിദ്യാർത്ഥികളുടെ അഭിരുചിക്ക് ഇണങ്ങിയതും തൊഴിലധിഷ്ഠിതമായി രൂപകൽപ്പന ചെയ്യപ്പെട്ടതുമായ ഒരു വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ മാത്രമേ അവരെ തൊഴിലെടുക്കാൻ അനുയോജ്യരായ രീതിയിൽ പുറത്തിറക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിയ്ക്കൂ. അതിന് കഴിയാത്ത സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. ട്യൂഷൻ ഫീസ് നൽകുന്നതിനോടൊപ്പം ഇൻഷുറൻസ് കവറേജ് കൂടി ലഭിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് ഭാവിയിൽ അത് ഉപകാരപ്പെടും. തൊഴിൽ ലഭിക്കുന്നതിന് പ്രസ്തുത വിദ്യാഭ്യാസം പര്യാപ്തമല്ലെങ്കിൽ അർഹമായ നഷ്ടപരിഹാരം വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭിക്കും . ഇത്തരത്തിലുള്ള ഒരു പദ്ധതി കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ വിദ്യാർത്ഥികളുടെ ഭാവി ഉറപ്പാക്കാനുള്ള ബാധ്യത വന്നുചേരും.

ഇക്കാര്യത്തിൽ വിദ്യാർത്ഥികളെ നിയമപരമായി സഹായിക്കാനും ഇൻഷുർടെക്ക് പദ്ധതിയിടുന്നുണ്ട്. അതേപോലെതന്നെ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ അൻപത് ശതമാനം അധ്യാപകർ എങ്കിലും അതാത് തൊഴിൽ മേഖലയിൽ ദീർഘനാളത്തെ പ്രവർത്തിപരിചയം ഉള്ളവരായിരിക്കണം എന്ന നിബന്ധന നടപ്പിലാവേണ്ടതുണ്ട് . സിലബസ് പൂർണമായും തൊഴിലധിഷ്ഠിതമായിരിക്കണം. അധ്യാപനരീതി അങ്ങേയറ്റം ഫലപ്രദമാക്കുവാൻ ഇത്തരം നടപടികളിലൂടെ സാധിക്കും “. അദ്ദേഹം പറഞ്ഞു .

ഇത്തരത്തിലുള്ള വിദ്യാഭ്യാസ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നയപരിപാടികൾ വിവിധ സർക്കാരുകൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു.
ഇൻഷ്വറൻസ് മേഖല ഇത് ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷനുകൾ ബാധകമാക്കുകയും അതിന് ഇത്തരം കാര്യങ്ങൾ മാനദണ്ഡമാക്കുകയും വേണം.

InsureTek-നെ കുറിച്ച്: ഇൻഷുറൻസ് പ്രൊഫഷണലുകളെയും സ്ഥാപനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുകയും അതിലൂടെ വ്യാവസായിക പങ്കാളിത്തവും ആശയങ്ങളുടെ കൈമാറ്റവും സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിയ്ക്കുന്ന ഒരു ആഗോള കോൺഫറൻസാണ് ഇൻഷുർടെക്ക്. ഇൻഷുറൻസ് വ്യവസായത്തിലെ നൂതനമായ പരിഹാരങ്ങളും മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കുന്നു.

GAIP-നെ കുറിച്ച്: ഇൻഷൂർടെക് വ്യവസായത്തിൽ നവീകരണവും മികവും വളർത്തിയെടുക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു non-profit അന്താരാഷ്ട്ര സംഘടനയാണ് ഗ്ലോബൽ അസോസിയേഷൻ ഓഫ് ഇൻഷുർടെക് പ്രൊഫഷണൽസ്. വിദ്യാഭ്യാസവും പ്രൊഫഷണൽ സർട്ടിഫിക്കേഷനും വാഗ്ദാനം ചെയ്യുക, ഗവേഷണവും നവീകരണവും പരിപോഷിപ്പിക്കുകയും, മികച്ച സമ്പ്രദായങ്ങൾ സ്ഥാപിക്കുക, ഇൻഷുറൻസ് വ്യവസായത്തിൻ്റെ സമഗ്രതയ്ക്കായി വാദിക്കുക എന്നിവ GAIP-യുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

സർ സോഹൻ റോയ്, ഡോ. അഫ്താബ് ഹസൻ, ശ്രീ. ഫരീദ് ലുത്ഫി എന്നിവരുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ GAIP, സഹസ്ഥാപകരെന്ന നിലയിൽ വിദ്യാർത്ഥികളെ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുവാനും വിദ്യാഭ്യാസാനന്തരം വ്യവസായ മേഖലയിൽ തൊഴിൽ ലഭ്യമാകാത്തപക്ഷം ഉപഭോക്തൃ കോടതികളിൽ നിയമസഹായം നൽകാനും സംഘടന ലക്ഷ്യമിടുന്നു. ഇൻഷുർ ടെക് മേഖലയിൽ സഹകരണം, നവീകരണം, വിജ്ഞാന വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതും സംഘടനയുടെ പദ്ധതികളിൽ ഉൾപ്പെടുന്നു