സി പി എം തിരുത്തല്‍ തുടങ്ങി; പീഡന കേസില്‍ പുറത്താക്കിയ സഖാവിനെ തിരിച്ചെടുത്തു

Pathanamthitta

തിരുവല്ല: നിരവധി സ്ത്രീ പീഡന കേസുകളില്‍ ആരോപണ വിധേയനും പ്രതിയുമായതിനെ തുടര്‍ന്ന് പുറത്താക്കിയ സഖാവിനെ തിരിച്ചെടുത്ത് സി പി എമ്മിന്റെ തെറ്റുതിരുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് തെറ്റു തിരിത്തുമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് പെണ്ണ് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പുറത്താക്കിയ ആളെ പാര്‍ട്ടി തിരിട്ടെടുത്ത് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

തിരുവല്ല കോട്ടാലില്‍ ലോക്കല്‍ കമ്മിറ്റി അംഗം സി സി സജിമോനെയാണ് പാര്‍ട്ടിയിലേക്ക് തിരികെ എടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലും ഡി എന്‍ എ പരിശോധനയില്‍ കൃത്രിമം കാണിച്ച കേസിലും പ്രതിയാണ്. 2022ല്‍ സി പി എം വനിതാ നേതാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലഹരി നല്‍കി നഗ്‌ന വിഡിയോ ചിത്രീകരിച്ചെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.

2018ലാണ് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം സജിമോന്‍ ഡി എന്‍ എ പരിശോധനയില്‍ അട്ടിമറിക്ക് ശ്രമിച്ചത്. പരിശോധനയില്‍ കൃത്രിമം നടത്താന്‍ സഹായിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സജിമോനെതിരെ പാര്‍ട്ടി നടപടിയുമെടുത്തു. രണ്ടു വര്‍ഷത്തിനുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. പിന്നീട് 2022ല്‍ വനിതാ നേതാവിന്റെ നഗ്‌ന വിഡിയോ പ്രചരിപ്പിച്ചതായി പരാതിയുയര്‍ന്നു. അന്വേഷണത്തിനുശേഷം പാര്‍ട്ടി പുറത്താക്കി.

കണ്‍ട്രോള്‍ കമ്മിഷന്റെ തീരുമാനപ്രകാരമാണ് ഇപ്പോള്‍ തിരിച്ചെടുക്കുന്നത്. തിരുവല്ലയിലെ പാര്‍ട്ടി ഔദ്യോഗിക വിഭാഗമാണ് തിരിച്ചെടുക്കാന്‍ ചരട് വലിച്ചത്. തിരുവല്ലയിലെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദമാണ് സജിമോനെ തിരികെ എടുക്കാന്‍ കാരണമായിരിക്കുന്നത്. സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പ് ശക്തമാണ്.