രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി എം വി നികേഷ് കുമാര്‍ വീണ്ടും മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചു, ഇനി മുഴുവന്‍ സമയ സി പി എം പ്രവര്‍ത്തകന്‍

Kerala

കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി എം വി നികേഷ് കുമാര്‍ വീണ്ടും മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചു. 2016ലാണ് നികേഷ് കുമാര്‍ ആദ്യം മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചത്. അന്ന് അഴീക്കോട് മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചത്. എന്നാല്‍ അഴീക്കോട് നികേഷിനെ തുണച്ചില്ല. തോല്‍വിയായിരുന്നു ഫലം. തുടര്‍ന്ന് വീണ്ടും മാധ്യമ പ്രവര്‍ത്തനത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

ഇത്തവണ സി പി എമ്മില്‍ പ്രവര്‍ത്തിക്കുന്നതിനാണ് മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നതെന്നാണ് നികേഷ് പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് ആയ എം വി നികേഷ് കുമാര്‍ ചാനലിന്റെ ഔദ്യോഗിക പദവികളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു.

എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പ്രതികരിച്ചു. ‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സി പി എം അംഗമായി പ്രവര്‍ത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം- എം വി നികേഷ് കുമാര്‍ പറഞ്ഞു.

ഇക്കുറി നികേഷ് പൂര്‍ണസമയ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുകയാണ്. അഴീക്കോട് പാര്‍ട്ടിചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ തന്നെ നികേഷ് സി പി എം അംഗമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍, കണ്ണൂരില്‍ മത്സരിക്കുമെന്ന് ആദ്യഘട്ടത്തില്‍ കേട്ടിരുന്നെങ്കിലും ചാനല്‍ ചുമതലകള്‍ അതിന് തടസ്സമായി. ചുമതലകള്‍ ഒഴിഞ്ഞതോടെ, ഇനി നികേഷിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രതീക്ഷിക്കാം.