ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടെ പിടിയില്‍

Thiruvananthapuram

തിരുവനന്തപുരം: കളിയാക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രണ്ടാം പ്രതി സുനില്‍കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാംപ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. കൊലപാതകത്തിന് വേണ്ട ആയുധം വാങ്ങി നല്‍കിയത് ഇയാളാണ്. അമ്പിളിയെ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടതും ഇയാളാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

കഴിഞ്ഞ 3 ദിവസമായി പൊലീസ് ഇയാള്‍ക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഞായറാഴ്ച രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ കട നടത്തുന്നയാളാണ് ഇയാള്‍. സുനില്‍കുമാറാണ് കൊലപാതകത്തിന് വേണ്ട ബ്ലേഡും സര്‍ജിക്കല്‍ ഗ്ലൗസും വാങ്ങി നല്‍കിയത്. കളിയാക്കാവിളയില്‍ കൃത്യം നടത്താന്‍ ഇയാളെ കൊണ്ടുവിട്ടത് സുനില്‍കുമാറാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.

ദീപുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സുനിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയായ മറ്റൊരാളെ കൂടി പൊലീസ് പിടികൂടിയിരുന്നു. അതിനിടെ കന്യാകുമാരിയിലെ കുലശേഖരത്ത് ഇയാളുടെ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സുനില്‍കുമാറിനെ പാറശാലയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്