ബി ജെ പിക്ക് തിരിച്ചടി, പ്രതിപക്ഷത്തിന് ഊര്‍ജം പകര്‍ന്ന് ഉപതെരഞ്ഞെടുപ്പ് ഫലം; 13ല്‍ 10 സീറ്റും നേടി മിന്നും ജയം

India

ന്യൂദല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മിന്നും വിജയം. തെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ സീറ്റുകളില്‍ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികളാണ വിജയിച്ചത്. പശ്ചിമ ബംഗാളിലെ നാല് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമായി നാല് സീറ്റില്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടിലെ സീറ്റില്‍ ഡി എം കെയും പഞ്ചാബിലെ സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും ജയിച്ചപ്പോള്‍ ഈ സീറ്റുകളില്ലെല്ലാം ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുകയും ചെയ്തു.

ഹിമാചലിലും മധ്യപ്രദേശിലും ഓരോ സീറ്റില്‍ മാത്രമാണ് ബി ജെ പിക്ക് ജയിക്കാനായത്. ബിഹാറിലെ രുപോലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങാണ് വിജയിച്ചത്. പശ്ചിമ ബംഗാളില്‍ മത്സരം നടന്ന നാലില്‍ മൂന്നിടത്ത് ബി ജെ പി എം എല്‍ എമാര്‍ രാജിവച്ച് ടി എം സിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് ഇടത് സഖ്യം എല്ലാ സീറ്റിലും മൂന്നാമതായി. ഹിമാചല്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. ദെഹ്രയില്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂര്‍ 9300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഹാമിര്‍ പൂര്‍ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ആശിഷ് ശര്‍മ്മയുടെ വിജയം മാത്രമാണ് ബി ജെ പിക്ക് ആശ്വസിക്കാനുള്ളത്. മൂന്നിടത്തും കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

മധ്യപ്രദേശിലെ ഒരു സീറ്റില്‍ ബി ജെ പി ജയിച്ചു. തമിഴ്‌നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി അണ്ണിയൂര്‍ ശിവ വന്‍ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചു. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ എ പി സ്ഥാനാര്‍ത്ഥി മോഹീന്ദര്‍ ഭഗത് വിജയിച്ചത്. എം എല്‍ എയായിരിക്കേ ബി ജെ പിയില്‍ ചേര്‍ന്ന ശീതള്‍ അംഗുര്‍ലാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ബിഹാറിലെ രുപൗലിയില്‍ ജെ ഡി യു എം എല്‍ എ ആര്‍ ജെ ഡിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തുണച്ച സംസ്ഥാനങ്ങളില്‍ പോലും വിജയിക്കാനായത് കോണ്‍ഗ്രസിന് വന്‍ ഊര്‍ജ്ജമായിട്ടുണ്ട്.