പീഡനക്കേസ് പ്രതിക്ക് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം; വിവാദമായതോടെ സി പി എമ്മിന്റെ തിരുത്തല്‍

Pathanamthitta

പത്തനംതിട്ട: പീഡനക്കേസ് പ്രതിക്ക് പാര്‍ട്ടിയില്‍ നല്‍കിയ സ്ഥാനക്കയറ്റം വിവാദമായതോടെ തിരുത്തി സി പി എം. രണ്ട് പീഡനക്കേസുകളിലും കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി എന്‍ എ പരിശോധന അട്ടിമറിച്ച കേസിലും പ്രതിയായ സി സി സജിമോന് പാര്‍ട്ടിയില്‍ നല്‍കിയ സ്ഥാനക്കയറ്റമാണ് വിവാദമായതോടെ സി പി എം തിരുത്തിയത്. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തിരുവല്ല ഏരിയാ കമ്മറ്റിയുടെ തീരുമാനത്തെ വെട്ടിയത്. സി സി സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ നടപടി മരവിപ്പിച്ചു. കണ്‍ട്രോള്‍ കമ്മിഷന്‍ തീരുമാനം നടപ്പാക്കിയാല്‍ മതിയെന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

മൂന്ന് കേസുകളില്‍ പ്രതിയാണ് സി സി സജിമോന്‍. ആദ്യം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും പിന്നീട് സജിമോനെ പുറത്താക്കുകയുമായിരുന്നു. കണ്‍ട്രോള്‍ കമ്മിഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനകള്‍ക്കൊടുവില്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിലേക്ക് തിരിച്ചെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതില്‍ ഒരു പടി കടന്ന് ഇയാളെ പാര്‍ട്ടിയുടെ തിരുവല്ല നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമായി സ്ഥാനക്കയറ്റം നല്‍കുകയാണ് ഏരിയ നേതൃത്വം ചെയ്തത്. ഇതിനെതിരേ വ്യാപകമായ പരാതി ഉയര്‍ന്നു. ഇതോടെയാണ് തിരുത്തല്‍ നടപടി.