ഷുക്കൂർ സ്വലാഹി (ജനറൽ സെക്രട്ടറി ഐ എസ് എം കേരള)
കോഴിക്കോട്: മഴക്കെടുതിയാൽ പരീക്ഷപ്പെടുന്ന അതിദയനീയ സാഹചര്യത്തിലാണ് നാം. വയനാട് ചൂരൽമലയിലും മുണ്ടക്കൈയ്യിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 70തിലധികം പേർ മരണപ്പെട്ടിരിക്കുന്നു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു. തകർന്ന വീടുകളും കടകളും അനവധി. പ്രളയ ബാധിതരായി മരണപ്പെട്ടവരുടെ ജഡങ്ങൾ കിലോമീറ്ററുകൾക്കപ്പുറം ചാലിയാർ പുഴയിലടക്കം ഒഴുകി നടക്കുന്ന കാഴ്ചകൾ ദുരന്തത്തിൻ്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ഇനിയും നിലക്കാത്ത തോരമഴയിൽ ഭയചകിതരാണ് പൊതുജനങ്ങൾ.
മഴയിൽ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ ഐ എസ് എം പ്രവർത്തകർ രംഗത്തിറങ്ങണം. തകർന്നതും താമസ യോഗ്യമല്ലാതായി തീർന്നതുമായ വീടുകളുള്ളവർ, ജോലി നഷ്ടമായവർ, രോഗികൾ, ദരിദ്രർ , അനാഥകൾ, കൂലി പണിക്കാർ, മത്സ്യബന്ധന തൊഴിലാളികൾ തുടങ്ങിയവരുടെ അവസ്ഥ മനസിലാക്കി സഹായമെത്തിക്കാൻ ഈലാഫ് പ്രവർത്തകർ സന്നദ്ധമാവുക.
എവിടെയും അപകടങ്ങൾ പതിയിരിക്കുന്നതാണ് മഴക്കാല ദിനങ്ങൾ. അപകടങ്ങൾ വിളിച്ചു വരുത്തും വിധമുള്ള പ്രവർത്തനങ്ങളിൽ നിന്ന് നാം വിട്ടു നിൽക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. വൈദ്യുതി മുടക്കങ്ങൾ പതിവായതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക. എല്ലാ പരീക്ഷണങ്ങളേയും വിജയകരമായി തരണം ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ