‘കണ്‍സ്യൂമര്‍ഫെഡ് ജനങ്ങളിലേക്ക്’ ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ ആരംഭിച്ചു

Kozhikode

കോഴിക്കോട് : ‘കണ്‍സ്യൂമര്‍ഫെഡ് ജനങ്ങളിലേക്ക്’് ഉപഭോക്തൃ ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ ആരംഭിച്ചു. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തിയ ഒരുക്കങ്ങള്‍ വിശദീകരിച്ച് കൊണ്ട് സംസ്ഥാന തലത്തില്‍ ആഗസ്റ്റ് 15 മുതല്‍ 31 വരെ നടത്തുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് കോഴിക്കോട് ബാലുശ്ശേരിയില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ റീജ്യണല്‍ മാനേജര്‍ പി.കെ. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു പ്രവീണ്‍ വൈ.എം സ്വാഗതവും കെ. ഗിരീഷ് നന്ദിയും പറഞ്ഞു.

ജീവനക്കാരും ഭരണസമിതിയംഗങ്ങളും രണ്ടാഴ്ചക്കാലം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്യാമ്പയിന്‍ പ്രവര്‍ത്തനം നടത്തും. ഓണക്കാലത്ത് വിപണിയിലെ കൃത്രിമ വിലക്കയറ്റം നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും കണ്‍സ്യൂമര്‍ഫെഡ് പൂര്‍ത്തീകരിച്ചു വരികയാണെന്ന് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തിലുള്ള 185 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും എല്ലാ നിത്യോപയോഗ സാധനങ്ങളും ഈ ഓണക്കാലത്ത് യഥേഷ്ടം ലഭ്യമാകും. അതോടൊപ്പം ദിനേശ്, റെയ്ഡ്‌കോ, മില്‍മ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും, പ്രമുഖ ബ്രാന്റുകളിലുള്ള സ്റ്റേഷനറി കോസ്മറ്റിക്‌സ് സാധനങ്ങളും കുറഞ്ഞ ഓഫര്‍ വിലയില്‍ ത്രിവേണികളില്‍ ലഭ്യമാകും. ഇതിനകം തന്നെ വിവിധ കമ്പനികളുമായി ധാരണയിലെത്തി കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍ സ്റ്റോക്ക് ചെയ്തു തുടങ്ങി.

വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സഹകരണ വകുപ്പ് മുഖേനെ കണ്‍സ്യൂമര്‍ഫെഡ് 1500 ഓണവിപണികളും ആരംഭിക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓണച്ചന്തകള്‍ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ വിതരണം നടത്തുമെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ പറഞ്ഞു.