സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കാൻ1 കോടി രൂപ അനുവദിച്ചു

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ നയ രൂപീകരണം ആരംഭിക്കാന്‍ സാംസ്കാരിക വകുപ്പ് 1 കോടി രൂപ അനുവദിച്ചു. ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് വിവരങ്ങൾ ശേഖരിക്കാനാണിത്. ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.

അമ്മ, ഡബ്ല്യുസിസി തുടങ്ങി എല്ലാ സിനിമാ സംഘടനകളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. സിനിമാ നയം കൊണ്ടുവരുന്നതിനായി കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ കൺവീനറായ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ള സിനിമ മേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും വിദ ഗ്ധ സമിതി റിപ്പോർട്ടുകളും വിവിധ സിനിമ സംഘടനകളുടെ അഭിപ്രായങ്ങളുൾപ്പെടുത്തി കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സിനിമ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക മേഖല മികവുറ്റതാക്കാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്. വിവിധ വികസന പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ നിയമപരമായി നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.