മുണ്ടക്കൈ ദുരന്തം; ജനകീയ ശാസ്ത്ര പഠന സംഘത്തെ നിയോഗിച്ച് പശ്ചിമഘട്ട സംരക്ഷണ സമിതി

Wayanad

കല്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ഘട്ട പ്രദേശങ്ങളിലെ പ്രകൃതി ദുരന്തങ്ങളുടെ കരണങ്ങൾ കണ്ടെത്താൻ പശ്ചിമഘട്ട സംരക്ഷണ സമിതി ജനകീയ ശാസ്ത്ര പഠന സംഘത്തെ നിയോഗിച്ചു. തൃശൂർ ആസ്ഥാനമായുള്ള ട്രാൻസിഷൻ സ്റ്റഡീസ് കേരളയുമായി ചേർന്നാണ് വിവിധ മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്.

പ്രകൃതിദുരന്തങ്ങളുടെ ചരിത്രപശ്ചാത്തലം, ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെയും പ്രതികരണം എന്നിവ മനസ്സിലാക്കുവാൻ സംഘം ശ്രമിക്കും. അപകടസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ ശാരീരികവും സാമ്പത്തികവുമായ പരാധീനത അന്വേഷണത്തിൻ്റെ ഭാഗമായി വിലയിരുത്തും. ദുരന്ത പൂര്‍വ്വ ഘട്ടങ്ങളിലെ തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടാണ് പഠനം.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ ഡോ.മേരി ജോര്‍ജ്ജ്, ജിയോളജിസ്റ്റും നാഷണല്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസിലെ പ്രൊഫസറുമായ സി.പി.രാജേന്ദ്രന്‍, കേരള വന ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ടി.വി.സജീവ്, യുഎന്‍ഇപിയില്‍ റിസ്‌ക് അനലിസ്റ്റ് കണ്‍സള്‍ട്ടന്റായിരുന്ന സാഗര്‍ധാര, കുസാറ്റ് അഡ്വാന്‍സ്ഡ് റഡാര്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞനും ക്ലൈമറ്റോളജിസ്റ്റുമായ ഡോ.എസ് അഭിലാഷ്, തദ്ദേശീയ നെല്‍വിത്തിനങ്ങളുടെ സംരക്ഷകനായ പരമ്പരാഗത കർഷകൻ ചെറുവയല്‍ രാമന്‍, കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. എന്‍. അനില്‍ കുമാര്‍, സസ്യശാസ്ത്ര വിദഗ്ധൻ ഡോ: പ്രകാശ് സി ത്സാ (എൻവയോൺമെൻ്റ് എൻജിനിയറിംഗ് ) സസ്റ്റൈനബിലിറ്റി എക്‌സ്‌പേര്‍ട്ട് ഡോ.ശ്രീകുമാര്‍, പൊതുജനാരോഗ്യ പ്രവർത്തകനായ ഡോ.ജി.ആര്‍.സന്തോഷ് കുമാര്‍, ഡോ.സ്മിത പി കുമാര്‍ (ബോട്ടണിസ്റ്റ്) ,
സി കെ വിഷ്ണുദാസ് ( ഹ്യൂം സെൻ്റർ ഫോർ എക്കോളജിക്കൽ സ്റ്റഡീസ്) തുടങ്ങിയവരാണ് ജനകീയ ശാസ്ത്ര സമിതി അംഗങ്ങള്‍.

പാരിസ്ഥിതിക ദുര്‍ബലപ്രദേശമായ പശ്ചിമഘട്ടത്തെ, അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ കൂടുതല്‍ അപകട സാധ്യതാമേഖലയായി മാറ്റിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ മുന്‍കൂട്ടി മനസ്സിലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള സത്വര നടപടികള്‍ ആവശ്യമാണ്. കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് നിദാനമായ വിവേചന രഹിതമായ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി കരുതുന്നു.

വാർത്താ സമ്മേളനത്തിൽ പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡണ്ട് വർഗീസ് വട്ടേക്കാട്,
കെ സഹദേവൻ, എം കെ രാമദാസ് എന്നിവർ അറിയിച്ചു.