കോഴിക്കോട്: ഹേമ കമ്മിറ്റിയിൽ ഇരകൾ നൽകിയ മൊഴികൾ സർക്കാർ പൂഴ്ത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമം ജേണലിസ്റ്റ് യൂണിയന്‍റെ എൻ. രാജേഷ് സ്മാരക പുരസ്ക്കാര ദാനവും ‘ദ ജേർണലിസ്റ്റ്’ ജേണൽ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലിടത്തിൽ ഏറ്റവുമധികം നീതി നിഷേധിക്കപ്പെട്ട സ്ഥലമാണ് സിനിമ. ഇവിടെ നടന്ന കുറ്റകൃത്യങ്ങളുടെ പരമ്പരയെക്കുറിച്ചായിരുന്നു ഇരകൾ ഹേമകമ്മിറ്റിയിൽ മൊഴി നൽകിയത്. ഇതിനെതിരെ നടപടി എടുക്കുക എന്നത് സർക്കാറിന്‍റെ നിയമപരമായ ബാധ്യതയാണ്. ഇതൊന്നും ചെയ്യാതെ സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവെച്ചു. പൊതുസമൂഹത്തെ പരിഹസിക്കുന്ന നടപടിയായിരുന്നു ഇത്. യഥാർഥ കുറ്റവാളികൾ രംഗത്ത് വരാത്തതിനാൽ സിനിമാരംഗത്തുള്ള എല്ലാവരും ഇപ്പോൾ സംശയത്തിന്‍റെ കരിനിഴലിലാണെന്നും അദ്ദേഹം പറഞ്ഞു.
നിർഭയനായ പത്രപ്രവർത്തകനായിരുന്ന എൻ. രാജേഷിന്‍റെ പേരിലുള്ള പുരസ്ക്കാരം ഡബ്ല്യു.സി.സിക്ക് നൽകിയ നടപടി ധീരമാണെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യു.സി.സിക്ക് വേണ്ടി തിരക്കഥാകൃത്ത് ദീദി ദാമോദരൻ, ഹെയർ സ്റ്റൈലിസ്റ്റ് പി.എസ്. റഹ്ന, നടി ദേവകി ഭാഗി എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. എൻ. രാജേഷിന്‍റെ സ്മരണാർഥം എം.ജെ.യു പുറത്തിറക്കുന്ന അക്കാദമിക ജേണലായ ‘ദ ജേണലിസ്റ്റി’ന്‍റെ പ്രകാശനം വി.ഡി. സതീശൻ സാംസ്കാരിക പ്രവർത്തകനായ കെ.ഇ.എന്നിന് നൽകി നിർവഹിച്ചു. എം.ജെ.യു പ്രസിഡന്‍റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു.
പുരോഗമനപരമായ സിനിമകൾ പുറത്തുവരുന്ന മലയാളം സിനിമ വ്യവസായത്തിന് മറ്റൊരു മുഖമുണ്ടെന്ന സത്യം ഡബ്ല്യു.സി.സിയുടെ വരവോടെ നമ്മൾ മനസിലാക്കിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ പറഞ്ഞു. മലയാള ചലച്ചിത്രങ്ങളോട് നിങ്ങളുടെ തൊഴിലിടം സുരക്ഷിതമാണോയെന്ന് ചോദിക്കുന്ന മാധ്യമങ്ങൾ, നമ്മുടെ തൊഴിലിടം എത്രത്തോളം സുരക്ഷിതമാണെന്ന് സ്വയം ചോദിക്കണം. ഒരുപാട് സ്ത്രീകൾ പ്രവർത്തിക്കുന്ന തൊഴിലിടമായിട്ടുപോലും കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കൊന്നും ഇന്‍റേണൽ കമ്മിറ്റി നിലവിലില്ല എന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീ സൗഹാർദപരമായ തൊഴിലിടത്തിന് വേണ്ടി സമരം ചെയ്ത ഡബ്ലു.സി.സി നടത്തിയത് വിപ്ലവം തന്നെയാണെന്ന് ആശംസയർപ്പിച്ച സംസാരിച്ച മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹിമാൻ പറഞ്ഞു. കെ.ഇ.എൻ കുഞ്ഞഹമ്മദ് സംസാരിച്ചു. മാധ്യമപ്രവർത്തക സോഫിയ ബിന്ദ് എൻ.രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ശബ്ദമില്ലാതെ, മുഖമില്ലാതെ മാറ്റിനിർത്തപ്പെട്ട അനേകർക്കുവേണ്ടിയാണ് ഈ പുരസ്കാരം ഏറ്റുവാങ്ങുന്നതെന്ന് മറുപടി പ്രസംഗത്തിൽ ദീദി ദാമോദരൻ പറഞ്ഞു.
ഡബ്ല്യു.സി.സി പ്രവർത്തകരായ റഹ്ന, ദേവകി ഭാഗി എന്നിവരും അവരുടെ സിനിമാ ജീവിതത്തിലെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞു. മാധ്യമ സംരംഭകൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, കെ.യു.ഡബ്ല്യു.ജെ നിയുക്ത സംസ്ഥാന പ്രസിഡന്‍റ് കെ.പി. റജി, മാധ്യമം എപ്ലോയീസ് യൂണിയൻ പ്രസിഡന്‍റ് കെ.എം അബ്ദുൽ ഹമീദ് എന്നിവർ ആശംസകൾ നേർന്നു. എം.ജെ.യു സെക്രട്ടറി സുൽഹഫ് സ്വാഗതവും ട്രഷറർ എ. ബിജുനാഥ് നന്ദിയും പറഞ്ഞു.