ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണം

Kozhikode

കോഴിക്കോട്: കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി വിവാദത്തിലിരിക്കുന്ന സി ഐ സി പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങൾ നടന്ന് കൊണ്ടിരിക്കെ അതിനെ തകർക്കാനുള്ള ശ്രമം ഖേദകരവും ഉദ്ഖണ്ഠാജനകവും പ്രതിഷേധാർഹവുമാണെന്നും ബന്ധപ്പെട്ടവർ അതിൽ നിന്നും പിന്തിരിയണമെന്നും സമസ്തയുടേയും പോഷക സംഘടനകളുടേയും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

സമസ്ത നേതൃത്വവും മുസ് ലിം ലീഗ് നേതൃത്വവും ഒരുമിച്ച് ചേർന്ന് ഒൻപതിന പ്രശ്നപരിഹാര മാർഗരേഖ തയ്യാറാക്കിയിരുന്നു. ഇത് സമസ്ത മുശാവറയും സി.ഐ.സിയും അംഗീകരിക്കുകയെന്നതായിരുന്നു തീരുമാനം. സമസ്ത മുശാവറ ഇത് ഐക്യകണ്ഠേന അംഗീകരിച്ചെങ്കിലും സി.ഐ.സി ഇത് വരെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, മധ്യസ്ഥൻമാർ തയ്യാറാക്കിയ വ്യവസ്ഥകൾ വികലമാക്കി സമസ്തക്ക് അയക്കുകയാണ് അവർ ചെയ്തത്. ഈ പശ്ചാത്തലത്തിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.ടി അബ്ദുല്ല മുസ് ലിയാർ, കൊയ്യോട് ഉമർ മുസ് ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ
പ്രശ്ന പരിഹാരത്തിന് വേണ്ടി ഇന്നലെ വൈകുന്നേരം നാല് മണിക്ക് യോഗം ചേരാനിരിക്കെയാണ് അതിന് മുമ്പ് തന്നെ മധ്യസ്ഥ ശ്രമങ്ങൾക്ക് തുരങ്കം വെക്കും വിധം ഏകപക്ഷീയമായി സമസ്ത മാറ്റി നിർത്തിയ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ജനറൽ സെക്രട്ടറിയായ പുതിയ സി.ഐ.സി കമ്മിറ്റി പ്രഖ്യാപനം വന്നത്.

സമുദായത്തിൽ ഐക്യവും രഞ്ജിപ്പും ശക്തമാക്കേണ്ട ഇക്കാലത്ത് ഇത്തരം നീക്കങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. രമ്യമായി പരിഹരിക്കാവുന്ന പ്രശ്നങ്ങളെ സങ്കീർണമാക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾ എല്ലാവരും തിരിച്ചറിയണമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എസ്.വൈ.എസ് വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.ഇ.എ സംസ്ഥാന പ്രസിഡൻ്റ് മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഒ.പി.എം അഷ്റഫ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.