ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം: സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൊലീസിന്‍റെ ക്രൂര മര്‍ദനം

News

കല്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസം വേഗത്തിലാക്കണമെന്നും ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും ദുരിത ബാധിതരോട് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനക്കെതിരെയും സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദനം. വയനാട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസ് വളഞ്ഞിട്ട് ക്രൂരമായി തല്ലി ചതച്ചത്.

ദുരിത ബാധിതര്‍ക്ക് പ്രതിദിനം 300 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും പലര്‍ക്കും ഈ സഹായം ലഭ്യമായിട്ടില്ല. സര്‍ക്കാറിന്‍റെ പുനരധിവാസ പാക്കേജും വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരവുമായി രംഗത്തെത്തിയത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അമല്‍ ജോയ്, ജഷീര്‍ പള്ളിയാല്‍, ഹര്‍ഷല്‍ കോന്നാടന്‍, അസീസ് വാളാട്, മുത്തലിബ് പഞ്ചാര, ജിനു കോളിയാടി, ബിന്‍ഷാദ്, ഹാഷിക് മന്‍സൂര്‍. എന്നിവര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റു. പരുക്കേറ്റ് റോഡില്‍ കിടന്ന പ്രവര്‍ത്തകരെയും പൊലീസ് വളഞ്ഞിട്ടു തല്ലി. പരുക്കേറ്റവരെ ആശുപത്രിയിലാക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആംബുലന്‍സ്സ് എത്തിച്ചാണ് നേതാക്കളെ ആശുപത്രിയിലാക്കിയത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്.

മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ എത്തിയപ്പോഴേക്ക് തന്നെ സമരക്കാരെ നേരിടാന്‍ ശക്തമായ പൊലീസ് സന്നാഹം തയ്യാറായിരുന്നു. സമരക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊലീസ് പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാകാതെ വന്നതോടെയാണ് പൊലീസ് ലാത്തി പ്രയോഗിച്ചത്.