ആഗ്രഹം സഫലമായി, ആഷ്നിക എഴുത്തുകാരിയായി

Thiruvananthapuram

തിരുവനന്തപുരം: വീട്ടിലെ പുള്ളിക്കോഴിയും കുഞ്ഞിപ്പൂച്ചയുമെല്ലാം ഉള്‍പ്പെടുന്നതാണ് ആഷ്നികയുടെ ലോകം. സ്കൂളിലേയ്ക്കുള്ള യാത്രയിലും തിരിച്ചുവരവിലുമൊക്കെ കാണുന്നതും അറിയുന്നതും ആഷ്നിക പകര്‍ത്തി വയ്ക്കാറുമുണ്ട്. സ്വന്തം ജീവിതപരിസരങ്ങളിലെ വിശേഷങ്ങള്‍ക്ക് കഥയുടെ വര്‍ണ്ണാഭ പകര്‍ന്നപ്പോള്‍ ആഷ്നികയുടെ ആദ്യ പുസ്തകം- മുല്ലക്കുട്ടിയുടെ വിശേഷങ്ങള്‍ പ്രകാശിതമായി.

വിഴിഞ്ഞത്തിനു സമീപമുള്ള കടലോര ഗ്രാമമായ പുതിയതുറയുടെ സാംസ്‌കാരിക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന വിശേഷണവും ഈ ഒന്പതു വയസ്സുകാരിക്ക് സ്വന്തം. ലൂര്‍ദ്ദുപുരം സെന്‍റ് ഹെലന്‍സ് ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ആഷ്നികയ്ക്ക് പുസ്തകങ്ങള്‍ വായിക്കുന്നതോടൊപ്പം ആസ്വാദന കുറിപ്പുകള്‍ എഴുതുന്ന ശീലവുമുണ്ട്. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച് ആസ്വാദന കുറിപ്പുകള്‍ തയാറാക്കിയതിനുള്ള ഒന്നാം സമ്മാനം സ്കൂളില്‍ നിന്ന് ലഭിച്ചു.

ഗായികയും ചിത്രകാരിയും മികച്ച കയ്യക്ഷരത്തിന്‍റെ ഉടമയുമായ ആഷ്നിക സാഹിതിവാണി 1.14 ല്‍ റേഡിയോ ജോക്കിയുമാണ്. പുതിയതുറ കിണറുവിള ഹൗസില്‍ ആന്‍റണി ഫ്രാന്‍സിസിന്‍റെയും മിനി ആന്‍റണിയുടെയും മകളാണ് ആഷ്നിക, ആന്‍ദില, ആന്‍ഫിലോ, ആന്‍ഫിഗോ എന്നിവര്‍ സഹോദരങ്ങള്‍. സ്കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ എല്‍സമ്മ തോമസും ക്ലാസ് അധ്യാപികയും വിക്ടേഴ്സ് ചാനലിലെ ഇ ക്യൂബ് സ്റ്റോറീസിലെ അവതാരകയുമായ വി.എല്‍ നിഷ ഉള്‍പ്പെടെയുള്ള അധ്യാപകരും ആഷ്നികയ്ക്ക് പ്രോത്സാഹനം നല്‍കുന്നു.

നിയമസഭ പുസ്തകോത്സവത്തിലെ സ്റ്റുഡന്‍റ്സ് കോര്‍ണറില്‍ മന്ത്രി ജി.ആര്‍ അനില്‍ മുല്ലക്കുട്ടിയുടെ വിശേഷങ്ങള്‍ പ്രകാശനം ചെയ്തു. വി.എല്‍ നിഷ പുസ്തകം സ്വീകരിച്ചു.

എഴുത്തുകാരി ആര്‍.പി വരദ, ആഷ്നിക, മൈന്‍ഡ് പബ്ലിക്ക ക്രിയേറ്റീവ് ഡയറക്ടര്‍ ഹരി ചാരുത, മൈന്‍ഡ് പബ്ലിക്ക എഡിറ്റര്‍ ഇന്‍ ചീഫ് ഗിരീഷ് പരുത്തിമഠം എന്നിവര്‍ സംബന്ധിച്ചു. മൈന്‍ഡ് പബ്ലിക്കയാണ് മുല്ലക്കുട്ടിയുടെ വിശേഷങ്ങള്‍ പ്രസാധനം ചെയ്തിരിക്കുന്നത്.

വരദയുടെ ആദ്യ പുസ്തകമായ ഊഞ്ഞാലുക്കുട്ടിയുടെ ഉമ്മിണികാര്യങ്ങള്‍ എന്ന പുസ്തകത്തിന്‍റെ പ്രസാധനം നിര്‍വഹിച്ചതും മൈന്‍ഡ് പബ്ലിക്കയാണ്.