പൊലീസുകാരനായ ഭർത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു

Thiruvananthapuram

തിരുവനന്തപുരം : പൊലീസുകാരനായ ഭർത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. നെയ്യാറ്റിൻകര മാരായമുട്ടം, മണലുവിള സ്വദേശിയും നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനുമായ രാഹുൽ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

പരിക്കേറ്റ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തിന് സമീപമാണ് പരിക്കേറ്റത് . വെട്ടുന്ന സമയം കുതറി മാറിയതിനാല്‍ ചെറിയ രീതിയില്‍ ഉള്ള പരിക്കോടെ പ്രിയ രക്ഷപ്പെട്ടു. പതിവായി മദ്യപിച്ച് ആക്രമണം നടത്താറുള്ള രാഹുൽ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍ പരാതിപ്പെട്ടിരുന്നു.

വനിതാ ശിശു വകുപ്പ് പ്രിയക്കും രണ്ട് മക്കള്‍ക്കും സംരക്ഷണത്തിനായുള്ള ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ ശനിയാഴ്ച പ്രിയയെ വീട്ടിനുള്ളില്‍വച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രിയ നെയ്യാറ്റിന്‍കര ഡി വൈ എസ് പിക്ക് നൽകിയ പരാതി അന്വേഷണത്തിനായി മാരായമുട്ടം പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, രാഹുല്‍ ബാബുവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും സ്‌റ്റേഷനില്‍ ഹാജരായില്ലെന്നാണ് വിവരം.