മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കാപ്പിക്കുരു പറിക്കാൻ പോയ രാധയെ കടുവ ആക്രമിച്ചു കൊന്ന വിഷയം സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണെന്നും വന്യ മൃഗ അക്രമണങ്ങൾ തടയാൻ സാധിക്കാത്ത വനം വകുപ്പ് മന്ത്രി രാജി വെക്കണമെന്നും എസ്. ഡി. പി. ഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്. രൂക്ഷമായ വന്യ ജീവി ആക്രമണം തുടരുമ്പോളും സംസ്ഥാന സർക്കാർ നാമമാത്രമായ നഷ്ടപരിഹാരം നൽകി കൈ കഴുകുകയാണ്. കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. സംസ്ഥാന സർക്കാറിനു മാത്രമായി പരിഹരിക്കാൻ സാധിക്കുന്ന വിഷയമല്ല ഇതെന്ന വിചിത്ര വാദമാണ് സി പി എം ജില്ലാ നേതാക്കൾ പറയുന്നത്. പാവപ്പെട്ട കർഷകരുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ വകുപ്പ് മന്ത്രിക്ക് പദവിയിൽ തുടരാൻ അർഹതയില്ല. ജനങ്ങൾക്ക് വേണ്ടി പാർട്ടി തെരുവിലിറങ്ങുമെന്നും കൂടുതൽ സമര പരിപാടികൾ പാർട്ടി ആലോചിച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
