കല്പറ്റ: കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് മരിച്ച നാല് പേരുടെയും സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വിനോദ സഞ്ചാരത്തിനെത്തിയ 25 അംഗ സംഘത്തിലെ അഞ്ച് പേർ ഇന്നലെയാണ് തിരയിൽപ്പെട്ടത്. ഇതില്‍ നാലുപേര്‍ മരണപ്പെടുകയായിരുന്നു.
തിക്കോടി കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ 5 പേരാണ് തിരയിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് 4 ഓടെയായിരുന്നു അപകടം. കൽപ്പറ്റയിലെ ജിമ്മിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിയ 25 അംഗ സംഘത്തിലെ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ സ്വദേശികളായ അനീസ, വാണി , ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട കൽപ്പറ്റ സ്വദേശി ജിൻസി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടോയപ്പോൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തയാളാണ് മരിച്ച ബിനീഷ്.
അപകടത്തിന് പിന്നാലെ കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തിയാണ് തിരയിൽ പെട്ടവരെ കരയ്ക്കെത്തിച്ചത്. അവധി ദിവസമായതിനാൽ ബീച്ചിൽ വലിയ തിരക്കുണ്ടായിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് കടലിൽ ഇറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു.