കോട്ടയം: വന്യമൃഗങ്ങള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ വനംവകുപ്പു മന്ത്രിയെ കൊലക്കുറ്റത്തിന് ജയിലിലടയ്ക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്.
വനംവകുപ്പ് മന്ത്രിയെപ്പോലെ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും ഒത്തുചേർന്ന് മനുഷ്യനെ വന്യജീവികള്‍ക്ക് കടിച്ചുകീറാന്‍ നൽകുന്ന ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം അക്രമാസക്തരായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ നിയമമുണ്ടെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് കേന്ദ്ര വനംപരിസ്ഥിതി വകുപ്പുമന്ത്രി ആവര്‍ത്തിച്ചുപറയുമ്പോഴും നിഷേധ നിലപാടു സ്വീകരിച്ച സംസ്ഥാന വനംവകുപ്പ് മന്ത്രി ജനകീയ പ്രതിഷേധത്തെ തുടർന്ന് വയനാട്ടിൽ കടുവയെ കൊല്ലാന്‍ ഉത്തരവിട്ടതെങ്ങനെ? ജനങ്ങളെ ഇനിയും വിഢിവേഷം കെട്ടിക്കാനാണ് സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും ശ്രമമെങ്കില്‍ ഉത്തരവാദികളായവരെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യാൻ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് പരാജയപ്പെട്ടിരിക്കുന്ന ഭരണനേതൃത്വങ്ങളുടെയും ജനപ്രതിനിധികളുടെയും വീടുകളിലേയ്ക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജീവന് രക്ഷാമാര്‍ച്ച് സംഘടിപ്പിക്കുകയും പ്രതിരോധ സേനയ്ക്ക് രൂപം നല്‍കുകയും ചെയ്യുമെന്ന് സംസ്ഥാന സമിതി പ്രഖ്യാപിച്ചു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാൻ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ, കര്‍ഷക സംഘടനാ നേതാക്കളായ ജയിംസ് വടക്കന്‍, മുതലാംതോട് മണി, ജോയി കണ്ണൻചിറ, റസാക്ക് ചൂരവേലി, താഷകൻറ് പൈകട ജോര്‍ജ് സിറിയക്ക്, ജിനറ്റ് മാത്യു, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, പി.ജെ.ജോണ്‍ മാസ്റ്റര്‍, റോസ് ചന്ദ്രന്, ആയാംപറമ്പ് രാമചന്ദ്രന്, റോജര്‍ സെബാസ്റ്റ്യന്‍, ജോബിള്‍ വടാശ്ശേരി, വര്‍ഗീസ് കൊച്ചുകുന്നേല്‍, അഷ്റഫ് കല്പറ്റ, വിദ്യാധരന് ചേര്‍ത്തല, ടോമിച്ചന് ഐക്കര, ജിജി പെരുവന്താനം, ഡോളി കെ.വി.,സ്കറിയ നെല്ലംകുഴി എന്നിവര്‍ സംസാരിച്ചു.