കോഴിക്കോട് : ധാർമിക സനാതന മൂല്യങ്ങൾ പരിപോഷിപ്പിക്കാൻ പാഠ്യക്രമത്തിൽ ആവശ്യമായ മാറ്റം വരുത്താതെ കേവലം വ്യായാമ പരിപാടികൾ കൊണ്ട് ലഹരിക്കെതിരെ അവബോധമുണ്ടാക്കാമെന്നത് സർക്കാറിൻ്റെ മൗഢ്യമായ ധാരണയാണെന്ന് കെ.എൻ.എം മർകസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കായികക്ഷമതയും മാനസികോല്ലാസവും വളർത്താൻ സ്കൂളുകളിൽ നിലവിലുള്ള കായികാധ്യാപകരുടെ ഒഴിവ് നികത്തുകയും കായികാഭ്യാസ പരിശീലനം വ്യവസ്ഥാപിതമാക്കുകയുമാണ് വേണ്ടത്.
സംസ്ഥാനത്ത് മുപ്പത്തിയഞ്ച് വർഷമായി ഹയർ സെക്കണ്ടറി തുടങ്ങിയെങ്കിലും ഇന്നേ വരെ കായികാധ്യാപകരെ നിശ്ചയിക്കാൻ തയ്യാറാവാത്ത സർക്കാർ യാതൊരു പഠനവും കൂടിയാലോചനയുമില്ലാതെ വ്യായാമ നൃത്ത പരിപാടികൾ സംഘടിപ്പിച്ചത് കൊണ്ട് ലഹരി വ്യാപനം തടയാനാവില്ല.
നിർബന്ധിത നൃത്തം കൊണ്ട് കുട്ടികളെ ലഹരിയിൽ നിന്ന് നൻമയിലേക്ക് നയിക്കാമെന്നത് ശുദ്ധ അസംബന്ധമാണ്.യാതൊരു ചർച്ചയുമില്ലാതെ നവലിബറൽ അജണ്ടകൾ വിദ്യാഭ്യാസ മേഖലയിൽ ഒളിച്ചു കടത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും കെ.എൻ.എം മർകസുദ്ദഅവ വ്യക്തമാക്കി.
കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡൻ്റ് സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ കുന്ദംകുളം അദ്ധ്യക്ഷത വഹിച്ചു. കെ. എൽ.പി യൂസുഫ്, അഡ്വ.പി. മുഹമ്മദ് ഹനീഫ, പ്രഫ. കെ. പി സകരിയ്യ , സി.മമ്മു കോട്ടക്കൽ, എഞ്ചി. സൈതലവി, പ്രഫ: ശംസുദ്ദീൻ പാലക്കോട്, കെ.എം കുഞ്ഞമ്മദ് മദനി, പി.ടി അബ്ദുൽ മജീദ് മദനി, ഫൈസൽ നൻമണ്ട, എം.ടി മനാഫ്, സുഹൈൽ സാബിർ, ബി.പി.എ ഗഫൂർ, അലി മദനി, സി. അബ്ദുലത്തീഫ് , റശീദ് ഉഗ്രപുരം, കെ.പി അബ്ദുറഹ്മാൻ, കെ. എ സുബൈർ, ഡോ. അനസ് കടലുണ്ടി, എം.കെ മൂസ , ഡോ. ഇസ്മായിൽ കരിയാട്, ഡോ. അൻവർ സാദത്ത്, ജുവെരിയ, ഫഹീം പുളിക്കൽ, അസ്ന നാസർ പ്രസംഗിച്ചു.