ശംസിയ്യ ത്വരീഖത്ത് ആരോപണ കേസ്: ഒത്തുതീർപ്പായി

Malappuram

മലപ്പുറം: ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീൻ ആറ്റക്കോയ തങ്ങൾ,സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള മാന നഷ്ടക്കേസ് ഒത്തു തീർപ്പായി. ‘സത്യസരണിയുടെ ചരിത്രസാക്ഷ്യം സമസ്ത 85ാം വാർഷികോപഹാരം 2012’ എന്ന ഗ്രന്ഥത്തിൽ ഹസൻ ഫൈസി കരുവാരക്കുണ്ട് എഴുതിയ ലേഖനത്തിലായിരുന്നു. അസ്സയ്യിദ് ജലാലുദ്ദീൻ ആറ്റക്കോയ തങ്ങൾ,സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ , ശിഷ്യന്മാരും ത്വരീഖത്തുകാരെന്ന ആരോപണം ഉയർന്നത്. ഇതിനെതിരെയാണ് ജലാലുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മകൻ ഡോ. സയ്യിദ് ഹസൻ തങ്ങൾ , മലപ്പുറം ജെ. എഫ്. സി. എം കോടതി മുമ്പാകെ സമർപ്പിച്ച മാനനഷ്ടകേസ് ആണ് ഹസൻ ഫൈസിയുടെയും സമസ്ത മുശാവറ അംഗങ്ങൾ ഉൾപ്പെടെയുള്ള 14 പ്രതികളുടെയും നിരുപാധിക മാപ്പപേക്ഷ കോടതി സ്വീകരിച്ചു കൊണ്ട് ഒത്തുതീർപ്പാക്കിയത്.

മതവിധി പുറപ്പെടുവിക്കാൻ അർഹതയില്ലാത്ത സംഘടനയാണെന്ന് ശംസുൽ ഉലമ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആന്ത്രോത്തിലെ ജെ. എച്ച്.എസ്.ഐ എന്ന സംഘടനയുടെ വ്യാജ ഫത്‌വ ആധാരമാക്കി എഴുതിയ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ള ആരോപണങ്ങൾ
ലേഖകനും പ്രസാധകർക്കും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടെന്നും ആറ്റക്കോയ തങ്ങൾക്കും പി. പി. പൂക്കോയ. തങ്ങൾക്കും മറ്റുള്ളവർക്കുമുണ്ടായ മാനനഷ്ടത്തിൽ ഖേദം പ്രകടിപ്പിച്ചു ലേഖനം നിരുപാധികം പിൻവലിച്ചതായി രേഖാമൂലം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് കേസ് ഒത്തുതീർപ്പായത്.