കൽപ്പറ്റ: നഗരത്തിൽ അഞ്ചുവർഷമായി കടത്തിണ്ണകളിലും പണിതീരാത്ത കെട്ടിടത്തിനകത്തും അന്തിയുറങ്ങിയിരുന്ന ചന്ദ്രന് കൽപ്പറ്റയിലെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തകർ ആശ്വാസമേകി.
നേരിയ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന ചന്ദ്രന് മതിയാ ചികിത്സയും ഭക്ഷണവും പരിചരണവും ഇല്ലാതായതോടെ താടിയും മുടിയും നീണ്ട് കണ്ടാൽ പേടിപ്പെടുത്തുന്ന രൂപത്തിലേക്ക് അദ്ദേഹം മാറിയിരുന്നു. പലപ്പോഴും വിവസ്ത്രനായ രൂപത്തിലും അദ്ദേഹത്തെ നഗരത്തിലെ കടതിണ്ണകളിലും വഴിയോരങ്ങളിലും കാണാമായിരുന്നു.
പൊഴുതനയാണ് സ്വദേശമെന്നും ലോറി ഡ്രൈവറായി ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിച്ചിരുന്നതായും ഭാര്യയും രണ്ടു മക്കളും പൊഴുതനയിലുണ്ടെന്നും ചായ ഫാക്ടറിയിലെ ലോറി ഡ്രൈവർ ആയിരുന്നെന്നും നാൽപത്തിയെട്ടുകാരനായ ചന്ദ്രൻ പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് തുടങ്ങിയ ഭാഷകൾ അദ്ദേഹത്തിനറിയാം.

കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരും ഫയർഫോഴ്സ് സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചന്ദ്രനെ കുളിപ്പിച്ചു, മുടിവെട്ടി, ഭക്ഷണം നൽകി, പുതുവസ്ത്രങ്ങൾ അണിയിച്ചു. ശരീരത്തിലെ ചെളി നീങ്ങിയതോടെ ഇരു കൈകളിലുള്ള രണ്ട് മോതിരങ്ങൾ മാംസത്തിനകത്ത് കുടുങ്ങിയിരിക്കുന്നതായി കണ്ടു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കാണിച്ചെങ്കിലും മോതിരം എടുക്കാനായില്ല. തുടർന്ന് കൽപ്പറ്റ ഫയർഫോഴ്സ് ടീമാണ് മോതിരം വിരലുകളിൽ നിന്ന് വെട്ടി മാറ്റിയത്.
നേരിയ മാനസിക പ്രയാസങ്ങൾ ഉണ്ടെങ്കിലും തൊഴിലെടുത്ത് ജീവിക്കാനും കുടുംബ സമേതം താമസിക്കാനും താല്പര്യമുണ്ടെന്നും ചന്ദ്രൻ പറയുന്നു. മതിയായ ചികിത്സയും ഭക്ഷണവും പരിചരണവും ലഭിച്ചാൽ ചന്ദ്രനെ സാധാരണ ജീവിതത്തിലേക്ക് മാറ്റിയെടുക്കാൻ ആകും.
കൽപ്പറ്റ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് വളണ്ടിയർമാരായ കെ പി ബഷീർ, സി മുസ്തഫ, ഇബ്രാഹിം യോഗ, ദീപേഷ് , ഷൗക്കത്ത് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരായ വി.വി. സലിം, കെ.പി.അഹമ്മദ് നജാദ്, നദീം ജാഫർ, എൻ കെ ഹാറൂൺ , പാലിയേറ്റീവ് വളണ്ടിയർ ഷമീർ പുത്തൂർവയൽ, തുടങ്ങിയ സന്നദ്ധ ജീവകാരുണ്യ പ്രവർത്തകരാണ് നാടിനു മാതൃകയായ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ബന്ധുക്കളെത്തി മതിയായ പരിചരണവും ഭക്ഷണവും നൽകിയാൽ ചന്ദ്രന് ആശ്വാസമാവുമെന്ന് കൽപ്പറ്റയിലെ സന്നദ്ധ പ്രവർത്തകർ അഭിപ്രായപ്പെടുന്നു.