ചികിത്സാരംഗം ആരുടെയും കുത്തകയല്ല: ഐ.എച്ച്.എം.എ

Kozhikode

കോഴിക്കോട്: ത്വക് രോഗ ചികിത്സ നടത്തുന്ന ആയുഷ് ചികിത്സാ രംഗത്തുള്ളവർ വ്യാജന്മാർ എന്ന രീതിയിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ് നടത്തുന്ന വ്യാജ പ്രചരണത്തെ ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ ശക്തമായി അപലപിച്ചു.

ആരോഗ്യ ചികിത്സാ രംഗത്ത് വിവിധ ചികിത്സാ ശാഖകൾ സംസ്ഥാനത്ത് നിലവിലുണ്ട്. രോഗികൾക്ക് ഇഷ്ടാനുസരണം ചികിത്സ നേടാനുള്ള അവകാശമുണ്ടെന്നും സംസ്ഥാനത്ത് പൊതുജന ആരോഗ്യ ആക്ട് പ്രകാരം വൈദ്യ ശാസ്ത്ര രംഗത്തെ വിവിധ ചികിത്സാ ശാഖകളെ നിയന്ത്രിക്കുന്ന ശക്തമായ ചട്ടക്കൂടായി കേരള മെഡിക്കൽ കൗൺസിൽ നിലവിലുണ്ട്. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഏതൊരു ചികിത്സാ വിഭാഗത്തിലുള്ള ഡോക്ടർമാർക്കും ചികിത്സാവകാശം നിക്ഷിപ്തമാണെന്നും ഐ.എച്ച്.എം.എ ഓർമ്മപ്പെടുത്തി. ഹോമിയോപ്പതി ചികിത്സാ ശാസ്ത്രത്തെ നിയന്ത്രിക്കുവാൻ പാർലമെൻ്റ് പാസ്സാക്കിയ നാഷണൽ കമ്മീഷൻ ഓഫ് ഹോമിയോപ്പതിയും (NCH) നിലവിലുണ്ട്. ആയുഷ് ചികിത്സകരെ വ്യാജന്മാരായി ചിത്രീകരിക്കുന്നത് ചികിത്സാ ശാസ്ത്രങ്ങൾ തമ്മിലുള്ള അനാരോഗ്യപരമായ വെല്ലുവിളികൾക്കും പൊതുജനങ്ങൾക്കിടയിൽ ആശങ്കകൾക്കും ഇടയാക്കുമെന്നും ഐ.എച്ച്.എം.എ ചൂണ്ടി കാട്ടുന്നു.

ത്വക് രോഗങ്ങൾക്കും കോസ്മെറ്റിക് ചികിത്സയിലും ഏറെ ഫലപ്രദമായി ഉപയോഗിക്കുന്ന ചികിത്സാ ശാഖയാണ് ഹോമിയോപ്പതി. സുരക്ഷിതവും ഫലപ്രദവും പാർശ്വഫല രഹിതവുമായ ഒരു ചികിത്സാ സമ്പ്രദായമായി ഹോമിയോപ്പതി ഇന്ന് സ്വീകാര്യത നേടിയതായി ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ പത്ര കുറിപ്പിൽ അറിയിച്ചു.