വഖഫ് നിയമ ഭേദഗതി; പിന്തുണക്കുന്നവരെയും വിട്ടു നില്കുന്നവരെയും ഒറ്റപ്പെടുത്തും: കെ.എന്‍.എം മര്‍കസുദഅവ

Kerala

കോഴിക്കോട്: രാജ്യത്തെ മുസ്‌ലിംകളുടെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് മോദീ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്നവരെയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്തുമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ മതേതര വിശ്വാസികളും മുസ്‌ലിം സമുദായവും ബില്ലിനെതിരാണെ യാഥാര്‍ത്ഥ്യം വ്യക്തമാണ്.

വഖഫ് ബില്ലിനെതിരില്‍ സഭയില്‍ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള ഇന്ത്യാ സഖ്യ കക്ഷികളുടെ തീരുമാനം ആശാവഹമാണ്. മുസ്‌ലിം സമുദായത്തെ ഉന്മൂലനം ചെയ്യാന്‍ ബി.ജെ.പി കൊണ്ടുവരുന്ന വഖഫ് ബില്ലിനെ പിന്തുണച്ചാല്‍ ജെ.ഡി.യുവിനെയും ടി.ഡി.പിയെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെയും അതത് സംസ്ഥാനങ്ങളിലെ ജനം ഇരുത്തേണ്ടിടത്ത് ഇരുത്തും.

വഖഫ് ബില്ലില്‍ കെ.സി.ബി.സിയും ദീപികയും തല മറന്ന് എണ്ണ തേക്കുക യാണ്. കേരളത്തിലെ ക്രൈസ്തവ സമൂഹം ഉയര്‍ത്തിപ്പിക്കുന്ന സൗഹാര്‍ദ്ദത്തിന്റെ സന്ദേശം അവഗണിച്ച് കള്ളപ്പണം ഇടപാടുകളും മറ്റു സാമ്പത്തിക ക്രമക്കേടുകളും ക്രിമിനല്‍ കേസുകളും മറച്ചു വെക്കാന്‍ മുസ്‌ലിം സമുദായത്തിനു നേരെ മേക്കിട്ടു കേറാന്‍ വന്നാല്‍ ആരോപണ വിധേയരായ സഭാ പിതാക്കന്മാരുടെ തനിനിറം വ്യക്തമാക്കാന്‍ മതേതര സമൂഹം നിര്‍ബന്ധിതമാവും. ക്രൈസ്തവ വിശ്വാസികളെ ചൂഷണം ചെയ്ത് കോടികളുടെ ആസ്ഥിയുള്ള കോര്‍പറേറ്റുകളായി തടിച്ചു കൊഴിക്കുന്ന കെ.സി.ബി.സി പോലുള്ള കത്തോലിക്കാ സഭാ നേതൃത്വങ്ങളെ വിശ്വാസികള്‍ തള്ളിക്കളയണം.

ബി.ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ജീവനും സ്വത്തും നശിപ്പിക്കുകയും ചെയ്യുമ്പോള്‍ ഒന്നിച്ചണിനിരത്താന്‍ നേതൃത്വം നല്‌കേണ്ട പിതാക്കന്‍മാര്‍ സംഘ്പരിവാറിന് ദാസ്യവേല ചെയ്യുന്നത് വിരോധാഭാസമാണെന്നും കെ.എന്‍.എം മര്‍കസുദ അവ വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായി ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്ന സര്‍ക്കാറുകളെ വിചാരണ കൂടാതെ പിരിച്ചു വിടണമെന്ന് യോഗം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ ലംഘനം നടത്തുന്ന സര്‍ക്കാറുകള്‍ക്ക് നിയമപരമായും ധാര്‍മികമായും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.

കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജന:സെക്രട്ടറി എം.അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. ഇ ആര്‍ അബ്ദുല്‍ ജബ്ബാര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, കെ എ സുബൈര്‍, പി പി ഖാലിദ്, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എം കെ മൂസ മാസ്റ്റര്‍, എം ടി മനാഫ് മാസ്റ്റര്‍, എഞ്ചി. കെ എം സൈതലവി, സലീം കരുനാഗപ്പള്ളി, ഡോ.അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, ഫൈസല്‍ നന്മണ്ട, കെ പി അബ്ദുറഹ്മാന്‍ ഖുബ, എ പി നൗഷാദ്, പ്രൊഫ.ഷംസുദ്ദീന്‍ പാലക്കോട്, എം കെ ഷാക്കിര്‍, അബ്ദുസ്സലാം പുത്തൂര്‍, എ ടി ഹസ്സന്‍ മദനി, കെ എം കുഞ്ഞമ്മദ് മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഇസ്മായില്‍ കരിയാട്, ഡോ.ഐ പി അബ്ദുസ്സലാം, ആസില്‍ മുട്ടില്‍, ഫഹീം പുളിക്കല്‍, ഡോ. ജാബിര്‍ അമാനി, ഡോ.അന്‍വര്‍ സാദത്ത്, സുഹൈല്‍ സാബിര്‍, ജിദ മനാല്‍ സംസാരിച്ചു.