കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതർക്ക് പുനരധിവാസത്തിനായി എലസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുമ്പോൾ എസ്റ്റേറ്റിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്തതിനുശേഷം മാത്രമാകണമെന്ന ആവശ്യത്തെ തുടർന്ന് നടന്ന ചർച്ചയിൽ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളോടും തൊഴിലാളികളോടും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടപ്രതിനിധികളും നൽകിയ ഉറപ്പുകൾ പാലിക്കാതെ ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണെന്ന് ഐഎൻടിയുസി .
താൽക്കാലികമായ വാഗ്ദാനങ്ങൾ നൽകി മുഖ്യമന്ത്രിക്ക് വന്ന് ടൗൺഷിപ്പിന് തറക്കല്ലിട്ട് പോകാൻ സൗകര്യം ഒരുക്കുക എന്നുള്ളതായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭൂമിയുടെ കാര്യത്തിൽ സർക്കാരും മാനേജ്മെന്റും തമ്മിലുള്ള തർക്കത്തിനു പോലും ഇതുവരെ തീരുമാനമായില്ല. തൊഴിലാളികൾക്ക് ആവശ്യമായ ആനുകൂല്യങ്ങൾ മാനേജ്മെന്റ് വിതരണം ചെയ്യണമെന്ന് സർക്കാരും അങ്ങനെ വേണമെങ്കിൽ ഭൂമിയുടെ തുക അനുവദിക്കണമെന്ന് മാനേജ്മെന്റും എങ്കിൽ ഭൂമിയുടെ അളവ് വർദ്ധിപ്പിക്കണമെന്ന് സർക്കാരും പറഞ്ഞ് കോടതി നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്.
ഇതിനിടയിൽ വിശേഷദിവസങ്ങളായ ബലിപെരുന്നാളും വിഷുവും തൊഴിലാളികൾക്ക് ആഘോഷിക്കാനാവാതെ പട്ടിണി കിടക്കേണ്ടി വരുന്ന സാഹചര്യമാണ്. സർക്കാർ ഭൂമി ഒഴിയുന്ന തൊഴിലാളികളോട് മനുഷ്യത്വപരമായ ഒരു സമീപനം പോലും സ്വീകരിക്കുന്നില്ല. നാലുമാസത്തെ ശമ്പളകുടിശ്ശിക, 2016 മുതലുള്ള പി എഫ് കുടിശ്ശിക,ഗ്രാറ്റുവിറ്റി, ഏഴ് വർഷമായുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, രണ്ടുവർഷത്തെ ലീവ് വിത്ത് വേജസ്, നാലു വർഷങ്ങളിലെ ബോണസ്, വെതർ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ തുക, കൂലി പുതുക്കിയതിനു ശേഷമുള്ള രണ്ടുവർഷത്തെ കുടിശ്ശിക തുടങ്ങി മുഴുവൻ കുടിശ്ശികയും തൊഴിലാളികൾക്ക് പൂർണമായി നൽകണം എന്നാവശ്യപ്പെട്ടു കൊണ്ട് എല്ലാ ട്രേഡ് യൂണിയനുകളും ഒന്നിച്ച് ഭൂമി ഒഴിയില്ല എന്ന നിലപാട് എടുത്തിരുന്നു. അതേതുടർന്നാണ് ട്രേഡ് യൂണിയൻ നേതാക്കളെയും തൊഴിലാളികളെയും വിളിച്ചുവരുത്തി ചർച്ച ചെയ്ത് തൊഴിലാളികളുടെ എല്ലാ വിഷയങ്ങളും പരിഹരിക്കും എന്ന് ഉറപ്പു നൽകിയത്.
എന്നാൽ ഈ ഉറപ്പുകളെ കാറ്റിൽ പറത്തി തൊഴിലാളികളുടെ അവകാശങ്ങൾ പൂർണ്ണമായി നൽകാതെ ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ല.തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോയാൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു.ബി സുരേഷ് ബാബു,എൻ വേണുഗോപാൽ,സി ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, കെ കെ രാജേന്ദ്രൻ, എസ് മണി,പി ജയകൃഷ്ണൻ, കെ സുരേഷ്, മോഹനൻ പുൽപ്പാറ, മുഹമ്മദ് ബാവ പെരുന്തട്ട, സുബ്രഹ്മണ്യൻ നടുപ്പാറ തുടങ്ങിയവർ സംസാരിച്ചു