കെ.പിയുടെ ഓർമകൾ പ്രകാശനം ചെയ്തു, വ്യക്തികൾക്ക് കൂട്ടുകുടുംബങ്ങൾ ഏറെ തണലായി മാറുന്നുവെന്ന് അജിത

Kozhikode

കോഴിക്കോട്: സംഘർഷങ്ങളിലും സൗഹൃദങ്ങളിലുംവ്യക്തികൾക്ക് തണലായി മാറുന്നുവെന്നതാണ് കൂട്ടുകുടുംബങ്ങൾ നല്കുന്ന ഏറ്റവും വലിയ സാമൂഹ്യ സംഭാവനയെന്ന് അന്വേഷി പ്രസിഡൻ്റ് കെ. അജിത.

കെ.പി അബൂബക്കറിൻ്റെ കെ.പി യുടെ ഓർമക്കുറിപ്പുകൾ എന്ന പുസ്തകം അഡ്വ. നൂർബീനാ റശീദിന് നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ഭർത്താവിൻ്റെ വീടായ കെ.പി ഹൗസിൽ നിന്ന് എനിക്ക് കിട്ടിയ അനുഭവത്തിൽ നിന്നാണ് ഞാനിത് പറയുന്നത്. ഒരു ഭീകരവാദിയെയാണ് മകൻ കല്യാണം കഴിക്കുന്നുവെന്ന പ്രചാരണമായിരുന്നു എൻ്റെ കല്യാണ സമയത്ത്, എന്നാൽ കെ പി ഹൗസിൽ എത്തിയപ്പോൾ ഞാൻ പ്രതീക്ഷിച്ചതിനപ്പുറമുള്ള സ്വീകരണമാണ് ലഭിച്ചത്. ഭർതൃ പിതാവും ഉമ്മയുമൊക്കെ എനിക്ക് നല്കിയ സ്നേഹവും തലോടലുമെല്ലാം പരിധിയില്ലാത്തതാണ്. ഒരിക്കൽ പോലും ആ ഉമ്മ എന്നോട് ദേഷ്യത്തോടു കൂടി സംസാരിക്കുകപോലും ചെയ്തിട്ടില്ലെന്നും നിസ്വാർഥ രാഷ്ട്രീയ സേവനമെങ്ങനെയെന്നതിൻ്റെ ഉദാഹരണമാണ് കെ.പി. അബൂബക്കറെന്നും അജിത പറഞ്ഞു.

ചടങ്ങിൽ ആറ്റക്കോയ പള്ളിക്കണ്ടി ആധ്യക്ഷം വഹിച്ചു. ഡോ. കെ. മൊയ്തു, കെ.കെ. അബ്ദുല്ല, കെ.പി. മുഹമ്മദലി, മുജീബുർ റഹ്മാൻ, പി.ടി. ആസാദ്, പി.കെ. അബ്ദുലത്തീഫ്, അഡ്വ. കെ. മുരളീധരൻ, കെ.കെ. കബീർ,പി.കെ. അബ്ദുലത്തീഫ്, ദിനേശൻ തുവശ്ശേരി, എം.എച്ച് അഷ്റഫ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഇഖ്ബാൽ മുഹമ്മദ് സ്വാഗതവും ശുഹൈബ് നന്ദിയും പറഞ്ഞു.