ഉരുൾപൊട്ടലുകളും മലയിടിച്ചിലും നിത്യ സംഭവങ്ങളായിത്തീർന്ന മുണ്ടക്കൈയും പുത്തുമലയും ചെമ്പ്ര മലയും കുറിച്യർ മലയും ഉൾപ്പെടെയുള്ള ദുരന്തമേഖലകളിൽ അപകട ഭീഷണിയിൽ കഴിയുന്ന ആദിവാസികളും തോട്ടംതൊഴിലാളികളും ദരിദ്ര – ഭൂരഹിത കർഷകരുമടങ്ങുന്ന സാധാരണക്കാരായ ജനങ്ങൾക്ക് നേരെ വന്യമൃഗ ആക്രമണങ്ങളും രൂക്ഷമായിരിക്കുകയാണ്. ആനത്താരകളും വനങ്ങളും കയ്യേറിയും ബഫർസോണുകൾ കയ്യടക്കിയും മലകളും കുന്നുകളും വെട്ടിനിരത്തിയും നിരവധി റിസോർട്ടുകളാണ് ദുരന്തമേഖലകളിൽ അനധികൃതമായി പ്രവർത്തിക്കുന്നത് …. റിസോർട്ടുകളിൽ നടക്കുന്ന ഡീജെ പാർട്ടികളും വനത്തിലെ ട്രക്കിംഗുകളും, ക്വാറികളിലെ വൻ സ്ഫോടനങ്ങളും പശ്ചിമഘട്ടത്തിൻ്റെ പരിസ്ഥിതിയെയും ജൈവവൈവിധ്യങ്ങളെയും തകർക്കുന്നതിനുംദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനും മാത്രമല്ല ഇപ്രദേശത്തെ വന്യമൃഗ ആക്രമണങ്ങൾക്കും ഒരു പ്രധാന കാരണമാണ്. നെടുമ്പാലയടക്കം വൈത്തിരി താലൂക്കിൽഹാരിസൺ മലയാളം ലിമിറ്റഡ് എന്ന വിദേശ ബിനാമി കമ്പനി അനധികൃതമായി കയ്യടക്കിയ പതിനായിരക്കണക്കിനേക്കർ സർക്കാർഭൂമി തിരിച്ചു പിടിക്കണമെന്നും മുണ്ടക്കൈയും, അട്ടമലയും ചൂരൽമലയും പുത്തുമലയുമുൾപ്പെടെ ദുരന്തമേഖലയിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും മതിയായ ഭൂമിയും വാസയോഗ്യമായ പാർപ്പിടവും തൊഴിലും നൽകി സുരക്ഷിത സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കണമെന്നും പരിസ്ഥിതിലോല മേഖലയിലെ മുഴുവൻ റിസോർട്ടുകളും ക്വാറികളും അടച്ചുപൂട്ടണമെന്നും സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന കമ്മറ്റിയംഗം പി.എം. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൻ എന്നിവർ സംസാരിച്ചു.