സർക്കാറിന്‍റെ മദ്യനയത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങളുണ്ടാവും: ഡോ. ഹുസൈൻ മടവൂർ

Kozhikode

കോഴിക്കോട് : ലഹരിക്കെതിരിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ച സർക്കാർ ആത്മാർത്ഥയുണ്ടെങ്കിൽ നിലവിലുള്ള മദ്യനയം തിരുത്താൻ തെയ്യാറാവണമെന്നും അല്ലാത്തപക്ഷം വലിയ നിലക്കുള്ള ജനകീയ പ്രക്ഷോഭങ്ങളുണ്ടാവുമെന്നും ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ്റെ ജീവന്നും സ്വത്തിന്നും ഭീഷണിയായ വിധത്തിൽ മദ്യം വ്യാപിക്കുകയാണ്. സർക്കാരിൻ്റെ ഉദാര നയമാണതിന്ന് കാരണം. മദ്യഷാപ്പ് അനുവദിക്കുന്നതിന്ന് പ്രാദേശിക ഭരണകൂടങ്ങൾക്കുള്ള പഞ്ചായത്തീ രാജ് നഗരപാലികാ നിയമത്തിലുള്ള അവകാശം എടുത്തുകളയും എവിടെയും മദ്യഷാപ്പ് അനുവദിക്കുകയും ചെയ്തത് ഇടത്പക്ഷ സർക്കാറാണ്.

ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും സമീപത്തും ജനവാസ മേഖലകളിലും നാട്ടുകാരുടെ എതിർപ്പുകൾ മാനിക്കാതെ മദ്യഷാപ്പുകൾ തുടങ്ങുകയാണ്. ഇത് ഇടത് പക്ഷം പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾക്കെതിരാണ്. സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യത്തിൻ്റെ ലഭ്യത കുറക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന വിശ്വാസത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ വോട്ട് ചെയ്ത് ഇടത് പക്ഷം ഭരണത്തിലെത്തിയത്. എന്നാൽ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയും സംസ്ഥാനത്ത് 30 ൽ താഴെയുണ്ടായിരുന്ന ബാറുകളുടെ എണ്ണം ഇപ്പോൾ ആയിരത്തിലധികമായാക്കഴിഞ്ഞു. അത് കൊണ്ട് തന്നെ സർക്കാർ പ്രഖ്യാപിച്ച ലഹരിക്കെതിരിലുള്ള പ്രവർത്തനങ്ങൾ കാപട്യവും വഞ്ചയുമാണ്. ഇതിന്നെതിരിൽ ശക്തമായ ബഹുജനപ്രക്ഷോളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത ഗ്രന്ഥകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. മയക്ക് മരുന്നിന്ന് പകരം വായനയും പഠനവും കലയും സാഹിത്യവുമാവട്ടെ നമ്മുടെ ലഹരിയെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു. പ്രോഹിബിഷൻ മാസികയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. പ്രൊഫസർ പി. ഐ ജോൺ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡൻറ് അഡ്വ.ശ്രീധരൻ മാസ്റ്റർ ആദ്ധ്യക്ഷത വഹിച്ചു. റിട്ടയേഡ് എസ് ഐ സാബു കീഴരിയൂർ ക്ലാസെടുത്തു. സംസ്ഥാന പ്രസിഡൻ്റ് ഇയ്യാച്ചേരി കുഞ്ഞിക്കൃഷ്ണൻ, സംസ്ഥാന കോ ഓഡിനേറ്റർ പ്രൊഫസർ ടി എം രവീന്ദ്രൻ, പ്രൊഫ ഒ ജെ ചിന്നമ്മ, പത്മിനി ടീച്ചർ പൊയിലിൽ കൃഷ്ണൻ തുടങ്ങി നിരവധി സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിച്ചു. നഗരത്തിലെ ഇരുപത് വിദ്യാലയങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.