തിരുവനന്തപുരം; സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തെ തുടർന്ന് സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനമായ ജൂലൈ 1 മുതൽ പ്രതിഷേധപരിപാടികൾ ആരംഭിക്കും.
ഇതിന്റെ ഭാഗമായി ജൂലൈ ഒന്നിന് പ്രതിഷേധദിനാചരണത്തോടൊപ്പം സോഷൄൽ മീഡിയ ( നവ മാധ്യമ) പ്രചാരണങ്ങളും ആരംഭിക്കും. പ്രതിഷേധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നടക്കും.
സംഘടനയുടെ സുപ്രധാന ആവശ്യങ്ങൾ താഴെ പറയുന്നവയാണ്:
1) 2016 ജനുവരി 1 മുതൽ 2020 സെപ്റ്റംബർ 30 വരെയുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക (4 വർഷവും 9 മാസത്തെയും കുടിശ്ശിക) ഉടന്‍ നൽകുക. മറ്റു സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക നൽകിയിട്ടും,മെഡിക്കൽ കോളേജിലെ അധ്യാപകരെ പരിഗണിക്കുകയുണ്ടായില്ല . കോവിഡും നിപ്പയും പോലുള്ള മഹാമാരികളുടെ സമയത്ത് സർക്കാരിനോടും പൊതു ജനങ്ങളോടും ഒപ്പം നിന്ന് ജീവൻ പോലും പണയം വെച്ച് അഹോരാത്രം സേവനമനുഷ്ഠിച്ച ഡോക്ടർമാരോട് ശമ്പളപരിഷ്കരണ കുടിശ്ശികയുടെ കാര്യത്തിൽ കടുത്ത അവഗണനയാണ് കാണിച്ചിട്ടുള്ളത്.
2) എൻട്രി കേഡർ ( പ്രവേശന തസ്തിക )ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക. എൻട്രി കേഡറിൽ ശമ്പളം 2016- ലെ പരിഷ്കരണത്തിന് മുൻപ് ലഭിച്ചിരുന്നതിനേക്കാളും കുറവ് ഉണ്ടായിട്ടുണ്ട്.
3)ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള മറ്റു അപാകതകൾ സംഘടന നിരന്തരമായി ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടാകാതെ അവശേഷിക്കുന്നു
4) രോഗികളുടെ എണ്ണത്തിന് അനുസൃതമായി സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ തസ്തികകളിലെ അപര്യാപ്തതകൾ പരിഹരിക്കുക.
5) മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ പ്രതിദിന, പ്രതിവാര പ്രവൃത്തി സമയം നിർവചിക്കുക.
6) അർഹതപ്പെട്ട ക്ഷാമബത്തയും കുടിശ്ശികയും അനുവദിക്കുക.
7) മതിയായ ഭൗതിക സൗകര്യങ്ങളും അധ്യാപക- അനധ്യാപക തസ്തികകളും സൃഷ്ടിച്ചതിന് ശേഷം മാത്രം പുതിയ മെഡിക്കൽ കോളേജുകൾ പ്രവർത്തന സജ്ജമാക്കുക.
8) KUHS( ആരോഗ്യ സർവകലാശാല), NMC ( ദേശീയ മെഡിക്കൽ കമ്മീഷൻ )പരിശോധനകൾക്കായി പുതിയ മെഡിക്കൽ കോളേജുകളിലേക്ക് നടത്തുന്ന പുനർവിന്യാസവും താൽക്കാലിക സ്ഥലംമാറ്റങ്ങളും ഒഴിവാക്കുക.
9) സംവിധാനത്തിൻ്റെ അപര്യാപ്തതകൾക്ക് ഡോക്ടർമാരെ മാത്രം കുറ്റപ്പെടുത്തുന്നതും അവർക്കെതിരെ നടപടിയെടുക്കുന്നതുമായ പ്രവണത അവസാനിപ്പിക്കുക.
10) ഒഴിവുള്ള തസ്തികകളിലേക്ക് മുടങ്ങികിടക്കുന്ന നിയമനങ്ങളും പ്രമോഷനും കാലാനുചിതമായി പൂർത്തിയാക്കുക.
11) എല്ലാ സ്ഥലമാറ്റങ്ങളും അംഗീകരിച്ച മാനദണ്ഡ പ്രകാരവും നിയമപ്രകാരവും മാത്രം സുതാര്യമായി നടത്തുക
അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും മറ്റു പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്നും സംസ്ഥാന സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ. ടി. റോസ്നാര ബീഗവും, സെക്രട്ടറി ഡോ സി.എസ്. അരവിന്ദും അറിയിച്ചു.