ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിച്ച് ഗ്രാന്‍റ് മോസ്‌കില്‍ എത്തിയത് പതിനായിരങ്ങള്‍

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ അവസാനിക്കാനിരിക്കെ 27ാം രാവിന്റെ അനുഗഹം പ്രതീക്ഷിച്ച് അബൂദബി ശൈയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ എത്തിയത് വന്‍ വിശ്വാസി സമൂഹം. ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷയില്‍ അറുപതിനായിരത്തിലേറെപേര്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദിലെത്തി.

വിശുദ്ധ ഖുര്‍ആനിലെ ആദ്യ സൂക്തം മുഹമ്മദ് നബി (സ)ക്ക് അവതരിച്ച രാത്രിയാണ് ലൈലത്തുല്‍ ഖദര്‍ അല്ലെങ്കില്‍ ഇംഗ്ലീഷിലെ നൈറ്റ് ഓഫ് ഡെസ്റ്റിനി എന്ന് വിശ്വസിക്കപ്പെടുന്നു. ലൈലത്തുല്‍ ഖദ്‌റിന്റെ കൃത്യമായ തീയതി അജ്ഞാതമാണെങ്കിലും റമദാനിലെ അവസാന പത്തിലെ ഒറ്റ സംഖ്യയുള്ള രാത്രികളിലൊന്നാണ് ഇത് വരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അല്‍ ഐനിലെ ശൈഖ് ഖലീഫ ഗ്രാന്‍ഡ് മോസ്‌കില്‍ അതേ രാത്രിയില്‍ ആകെ 23,552 ആരാധകര്‍ എത്തി.

അബൂദബി നഗരമധ്യത്തില്‍ത്തന്നെയാണ് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്. ലോകത്തെ മുസ്ലിം പള്ളികളില്‍ വലുപ്പത്തില്‍ മൂന്നാമതാണ് ഇത്. 1995ലാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്. 2007ല്‍ ഉദ്ഘാടനം ചെയ്തു. ദിനേന സന്ദര്‍ശകരായും വിശ്വാസികളായും ആയിരങ്ങളാണ് ഇവിടെ എത്തുന്നത്.