ശ്രേയാംസ് കുമാറും കെ പി മോഹനനും എല്‍ ജെ ഡി എന്ന പേരുപയോഗിക്കുന്നത് രാഷ്ട്രീയ വഞ്ചന: ആര്‍ ജെ ഡി

Kerala

തിരുവനന്തപുരം: ശ്രേയാംസ് കുമാറും കെ പി മോഹനനും എല്‍ ജെ ഡി എന്ന പേരുപയോഗിക്കുന്നത് രാഷ്ട്രീയ വഞ്ചനയാണെന്ന് ആര്‍ ജെ ഡി സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു പഴയചിറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2022 മാര്‍ച്ച് 20ന് ശരത് യാദവ് ദേശീയ അദ്ധ്യക്ഷനായ എല്‍ ജെ ഡി ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ ലയിച്ചു. അതോടുകൂടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളില്‍ ലോക്താന്ത്രിക് ജനതാദള്‍ എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇല്ലാതായി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പരിശോധിച്ചാല്‍ എന്‍ ജെ ഡി എന്ന പാര്‍ട്ടി അന്തരിച്ച നേതാവ് ശരത് യാദവ് 2018 മെയ് മാസത്തില്‍ രൂപീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നു കാണാം. ജനതാദള്‍ (യു) 2018ല്‍ ബീഹാറില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണം പങ്കിടാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ശരത് യാദവ് എല്‍ ജെ ഡി രൂപീകരിച്ചത്. ശ്രേയാംസ് കുമാറും കെ പി മോഹനുമൊക്കെ പാര്‍ട്ടിയെ കേരളത്തില്‍ നയിച്ചു. 2022 മാര്‍ച്ച് ഇരുപതിന് എല്‍ ജെ ഡി ആര്‍ ജെ ഡിയില്‍ ലയിച്ചതോടുകൂടി ആ രാഷ്ട്രീയ പ്രസ്ഥാനം ഇല്ലാതാവുകയും ആര്‍ ജെ ഡി ആയി മാറുകയും ചെയ്തു.

പ്രസ്തുത ലയന ത്തെ കേരള ഘടകത്തിലെ ആരും തന്നെ എതിര്‍ത്തതായി രേഖകളില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് ഏതെങ്കിലും തരത്തിലുള്ള പരാതി നല്‍കുകയോ എതിര്‍പ്പറിയിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ എല്‍ ജെ ഡി സ്ഥാനാര്‍ഥിയായി ജയിച്ച കെ.പി മോഹനനും 2018 സെപ്റ്റംബര്‍ മാസത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആര്‍ ജെ ഡിയുടെ ഭാഗമാണെന്ന് ബിനു പഴയചിറ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ആര്‍ ജെ ഡി സംസ്ഥാന കമ്മിറ്റി നല്‍കുന്ന നിര്‍ദേശങ്ങളും വിപ്പുകളും അനുസരിക്കാന്‍ ജനപ്രതിനിധികള്‍ക്കു ബാദ്ധ്യതയുണ്ട്.

അപ്രകാരം നിയമസഭയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പാര്‍ട്ടി നയമനുസരിച്ച് രാഷ്ട്രീയ നിലപാട് എടുക്കാന്‍ ജനപ്രതിനിധികള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. ആവിശ്യമുള്ള ഘട്ടങ്ങളില്‍ ആര്‍ ജെ ഡി നിലപാടിന് അനുസരിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്തുകൊണ്ട് പാര്‍ട്ടിയെ അനുസരിക്കേണ്ട ബാദ്ധ്യത നിയമപരമായി ഇവര്‍ക്കുണ്ട്.

ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അംഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരം പാര്‍ട്ടി ദേശീയ കമ്മിറ്റി, സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ടെന്ന് ബിനു പഴയചിറ പറഞ്ഞു. എല്‍ ജെ ഡി എന്ന പേര് നിയമപ്രകാരം ഉപയോഗിക്കുവാന്‍ ആര്‍ക്കും അധികാരമില്ലന്നും ആ പേര് തെരഞ്ഞെടുപ്പു കമ്മീഷന്‍ മരവിപ്പിച്ചതാണെന്നും ത്തതിനാല്‍ ആ പേര് ഉപയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് ജനങ്ങളോടുള്ള ചതിയും വഞ്ചനയുമാണെന്നും ബിനു ചൂണ്ടിക്കാട്ടി.

ഈ വഞ്ചന ഇനിയും തുടര്‍ന്നാല്‍ വഞ്ചനാകുറ്റത്തിന് ക്രിമിനല്‍ കേസെടുക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കും. രാഷ്ട്രീയ ജനതാദളിന്റെ ഭാഗമായിരിക്കുന്ന കെ പി മോഹനന്‍ എം.എല്‍.എയും മറ്റ് തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങളും പാര്‍ട്ടിയുടെ രാഷ്ട്രീയ തീരുമാനത്തോട് സഹകരിക്കാതിരുന്നാല്‍ അവരെ അയോഗ്യരാക്കുന്നതടക്കമുള്ള നടപടികളിലേക്ക് പാര്‍ട്ടിക്കു കടക്കേണ്ടിവരുമെന്ന് ബിനു മുന്നറിയിപ്പു നല്‍കി.

ജനപ്രാതിനിധ്യ നിയമത്തിലെ പാര്‍ട്ട് (2) പ്രകാരമുള്ള അയോഗ്യത നടപടികള്‍ക്ക് കെ.പി. മോഹനന്‍ എം.എല്‍.എയെ വിധേയനാക്കാന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ട്. അച്ചടക്ക ലംഘനം തുടര്‍ന്നാല്‍ നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് ബിനു അറിയിച്ചു. കേരള നിയമസഭയില്‍ ഇനി വരുന്ന വോട്ടെടുപ്പുകളില്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ആര്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി കെ.പി മോഹനന് വിപ്പു നല്‍കും. ലംഘിക്കുന്ന പക്ഷം അദ്ദേഹത്തെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവിശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സി.കെ സഹജനും പങ്കെടുത്തു