പിഴയിലെ അവധി എ ഐക്ക് മാത്രം; മോട്ടോര്‍ വാഹന വകുപ്പും പൊലീസും സ്ഥാപിച്ച ക്യാമറകളില്‍ പിഴയുണ്ടാകും

Kerala

തിരുവനന്തപുരം: സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മേയ് 19 വരെ ഒഴിവാക്കിയട്ടുണ്ടെങ്കിലും നിലവില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസ് വകുപ്പും നിരത്തില്‍ സ്ഥാപിച്ചിട്ടുള്ള മറ്റ് ക്യാമറകളില്‍ നിന്നുള്ള ഇ ചെലാന്‍ കേസുകളിലും പോലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ഇ ചെലാന്‍ കേസുകളിലും രേഖപ്പെടുത്തിയ പിഴ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല. ഇത്തരം പിഴകള്‍ വാഹന ഉടമകള്‍ അടക്കേണ്ടതാണ്.

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മാത്രമാണ് ഒരു മാസത്തേക്ക് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇത്തരം കേസുകളില്‍ വാഹന ഉടമകള്‍ക്ക് വാണിംഗ് മെമ്മോ തപാലില്‍ ലഭ്യമാക്കും. ഫോണില്‍ എസ് എം എസ് അലര്‍ട്ട് ലഭിക്കില്ല.

വാണിംഗ് മെമ്മോ അല്ലാത്ത മറ്റ് ഇ ചെലാന്‍ കേസുകളില്‍ ഫോണില്‍ എസ് എം എസ് അലര്‍ട്ട് നല്‍കും. പിഴ അടയ്‌ക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കില്‍ 30 ദിവസത്തിന് ശേഷം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. നിലവിലെ ഫോണ്‍ നമ്പറുകളില്‍ മാറ്റം ഉണ്ടെങ്കില്‍ വാഹന ഉടമകള്‍ക്ക് പരിവാഹന്‍ സേവ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാം.