രാജ്യത്ത് നടക്കുന്നത് ആര്‍ എസ് എസ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടം: രാഹുല്‍ ഗാന്ധി

Kerala

സുല്‍ത്താന്‍ ബത്തേരി: രാജ്യത്ത് നടക്കുന്നത് ആര്‍എസ്എസ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുല്‍ ഗാന്ധി. ബ്രിട്ടീഷുകാരില്‍ നിന്നും രാജ്യം മോചനം നേടിയത് ആര്‍എസ്എസുകാരുടെ കീഴില്‍ ആകാനല്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പമാണ് എന്നും കോണ്‍ഗ്രസ് നിലകൊണ്ടത്. അതാണ് ബി ജെ പിയുമായുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിനപ്പുറമുള്ള സ്‌നേഹം നല്‍കുന്ന വയനാട്ടുകാര്‍ക്ക് നന്ദിയുണ്ട്. വയനാട് എന്റെ കുടുംബവും നിങ്ങള്‍ എന്റെ കുടുംബത്തിലെ അംഗങ്ങളുമാണ്. ഒരു കുടുംബത്തിലെ സഹോദരനും സഹോദരിക്കും വ്യത്യസ്ത രാഷ്ട്രീയമായിരിക്കാം. അതിന്റെ അര്‍ത്ഥം അവര്‍ക്ക് പരസ്പരം സ്‌നേഹമോ ബഹുമാനമോ ഇല്ലായെന്നല്ലെന്നും രാഹുല്‍ പറഞ്ഞു.

ഒറ്റരാജ്യം, ഒറ്റ ഭാഷ, ഒരു നേതാവ് എന്നാണ് ബി ജെ പിയും പ്രധാനമന്ത്രിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. രാജ്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയാണത്. ഭാഷയെന്നത് മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്നയൊന്നല്ല. മനുഷ്യന്റെ ഹൃദയത്തില്‍ നിന്നും ഉരുതിരിഞ്ഞുവരുന്നതാണ്. മലയാളം ഹിന്ദിയേക്കാള്‍ താഴെയാണെന്ന് മലയാളികളോട് പറഞ്ഞാല്‍ ഇത് മലയാളികളെയും മലയാളത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടില്‍ വരുന്നത് വീട്ടില്‍ വരുന്നത് പോലെ. അമ്മയോട് പത്ത് ദിവസം വയനാട്ടില്‍ താമസിക്കാന്‍ പറയും. ഒരു മാസം താമസിക്കണമെന്നുണ്ടെന്നും പക്ഷേ തണുപ്പ് പ്രശ്‌നമാണെന്നും പറയും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിലമ്പൂര്‍ നഞ്ചകോട് റെയില്‍വേ നടപ്പാക്കാന്‍ സാധിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനെ അപമാനിക്കുകയാണ്. മെഡിക്കല്‍ കോളജ് പ്രശ്‌നം വേഗം പരിഹരിക്കാന്‍ കഴിയും, മുഖ്യമന്ത്രിക്ക് ഒരുപാട് തവണ കത്തെഴുതി, പക്ഷേ നടന്നില്ല.’ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വന്‍ ജനാവലിയാണ് റോഡ് ഷോയിലുള്ളത്. രാഹുലിനൊപ്പം വാഹനത്തില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മാത്രമാണുള്ളത്. റോഡ് ഷോയില്‍ ഒരു പാര്‍ട്ടിയുടെയും കൊടി ഉപയോഗിച്ചിട്ടില്ല. പകരം ബലൂണുകളും പ്ലക്കാര്‍ഡുകളുമാണ് ഇത്തവണയും ഉണ്ടായിരുന്നത്. നേരത്തെ കല്പറ്റയില്‍ നടത്തിയ റോഡ് ഷോയിലും കൊടികള്‍ ഉപയോഗിച്ചിരുന്നില്ല.