തനിക്ക് ഈഗോയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം; BJP യെ തോല്‍പ്പിക്കാന്‍ എന്തു വിട്ടുവീഴ്ചക്കും തയ്യാര്‍: മമത ബാനര്‍ജി

India

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തി. ബി ജെ പിക്കെതിരായ പ്രതിപക്ഷ മഹാസഖ്യത്തില്‍ പ്രധാനമന്ത്രി പദത്തെക്കുറിച്ച് തനിക്ക് ഒരു ഈഗോപ്രശ്‌നവുമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൂടിക്കാഴ്ചക്ക് ശേഷം നിതീഷ് കുമാറിനും തേജസ്വി യാദവിനും ഒപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമതയുടെ പ്രഖ്യാപനം.

തനിക്ക് ബി ജെ പി വട്ടപ്പൂജ്യമായി കണ്ടാല്‍ മതിയെന്നും അതിനു വേണ്ടി പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മമത പറഞ്ഞു. മമതയുമയുള്ള ചര്‍ച്ചകള്‍ ഫലവത്തായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും നിതീഷ് കുമാറും തേജസ്വി യാദവും വ്യക്തമാക്കി.

വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും നടത്തുമെന്നും ഇക്കാര്യം മമതയുമായി ചര്‍ച്ച ചെയ്തു വെന്നും തന്റെ പിന്തുണ മമത അറിയിച്ചുവെന്നും ഇരു നേതാക്കളും അറിയിച്ചു.

ഇപ്പോള്‍ ഭരിക്കുന്നവര്‍ക്ക് ഒന്നും ചെയ്യാനില്ല. അവര്‍ സ്വയം പബ്ലിസിറ്റി നടത്തുകയാണ്. അവര്‍ രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലന്ന് എന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഒരേ മനസുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് താന്‍ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ടന്ന് മമത പത്രസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ ഒരു അപേക്ഷ മാത്രമേ നിതീഷ് കുമാറിന് മുന്നില്‍ വെച്ചിട്ടുള്ളു. ജയപ്രകാശ് നാരായണിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം ബീഹാറില്‍ നിന്നായിരുന്നു.അതുപോലെ ബീഹാറില്‍ നിന്ന് ഇന്നത്തെ പ്രതിപക്ഷവും സര്‍വ്വകക്ഷി യോഗം നടത്തണം. അതിന് ആദ്യം വേണ്ടത് പ്രതിപക്ഷം ഒറ്റക്കെട്ടാണ് എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ്. തനിക്ക് എതിര്‍പ്പുകള്‍ ഒന്നും ഇല്ലെന്ന് താന്‍ നേരത്തേയും പറഞ്ഞിട്ടുണ്ട് എന്നും മമത വ്യക്തമാക്കി.

പ്രതിപക്ഷ പാര്‍ട്ടികളെ ബി ജെ പിക്കെതിരായി ഒരുമിച്ച് ഒരു കുടക്കീഴില്‍ എത്തിക്കാനുള്ള ദൗത്യവുമായിട്ടാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും തിങ്കളാഴ്ച കൊല്‍ക്കത്തയിലെ സെക്രട്ടേറിയറ്റിലെത്തി മമതാ ബാനര്‍ജിയെക്കണ്ടത്. കല്‍ക്കത്തയില്‍ നിന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ കാണാന്‍ നിതീഷ് കുമാറും തേജസ്വി യാദവും ഇന്നു തന്നെ നേരെ ലഖ്‌നൗവിലേക്ക് പോകും.