ആര്‍ ജെ ഡി-ജെ ഡി യു പിന്തുണയോടെ യു പിയിലെ ജനവിധി മാറ്റിയെഴുതാന്‍ അഖിലേഷ് യാദവിന് കഴിയുമോ?

Articles

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

യു പി കത്ത്: തയ്യാറാക്കിയത് ഡോ.കൈപ്പാറേടന്‍

എസ് പിയുടെയും ആര്‍ ജെ ഡി-ജെ ഡി യു സഖ്യത്തിന്റെയും ഒരുമിച്ചുള്ള വരവ് വോട്ടുകളുടെ എണ്ണത്തിന്റെ കണക്കുകളേക്കാള്‍ കൂടുതല്‍ യു പിവോട്ടര്‍മാരുടെ മനസ്സില്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന രാഷ്ട്രീയ നിരീക്ഷണത്തെ UP യിലെ ബി ജെ പി നേതാക്കള്‍ കരുതലോടെയാണ് കാണുന്നത്.

മൊത്തം ഒ ബി സി ജനസംഖ്യയില്‍ പ്രധാനമാണ് ഏതാണ്ട് 15 ശതമാനം വരുന്ന യാദവ വോട്ടുകള്‍. ഇതോടൊപ്പം 9 ശതമാനം കുര്‍മികളും 22 ശതമാനം മുസ്‌ലിംകളും കൈകോര്‍ക്കുമ്പോള്‍ ഫലം മാന്ത്രികമാകുമെന്ന് സമാജ്‌വാദി പാര്‍ട്ടി (എസ് പി) തലവന്‍ അഖിലേഷ് യാദവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ ജെ ഡി നേതാവും ബീഹാര്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവും കണക്കുകൂട്ടുന്നു.

ജെ ഡി യുവും ആര്‍ ജെ ഡിയുമായി എസ് പി ചേരുന്നത് ഉത്തര്‍പ്രദേശിന്റെ വോട്ടു ബാങ്ക് രാഷ്ട്രീയത്തെ മാറ്റിമറിച്ചേക്കില്ല, പക്ഷേ അത് പ്രതിപക്ഷത്തു ചിതറിക്കിടക്കുന്ന ബി ജെ പി വിരുദ്ധ ശക്തികളുടെ ഐക്യത്തിന് സംസ്ഥാനത്തിനകത്തും പുറത്തും പ്രചോദനമാകുന്ന വലിയൊരു ചുവടുവയ്പ്പായിരിക്കും. പേടി കൊണ്ടു മാത്രം BJP ക്കൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള വലിയൊരു വിഭാഗത്തിന് പരസ്യ നിലപാടെടുക്കാന്‍ അതുപുതിയ ധൈര്യം നല്‍കും.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ചില ജില്ലകളില്‍ സ്വാധീനമുണ്ടെങ്കിലും കുര്‍മികള്‍ക്കിടയില്‍ അടിത്തറയുള്ള ജെഡി(യു)വിനു തനിച്ച് യു പിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കുര്‍മികളുടെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്ന SP-യിലെ ബേണി പ്രസാദ് വര്‍മ്മയുടെ മരണശേഷം കുര്‍മ്മികളെ SP യില്‍ നിന്നും അകറ്റി ബി ജെ പി നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിലുള്ള അപ്നാ ദളിന് കഴിഞ്ഞിട്ടുണ്ട്. ഇതുണ്ടാക്കിയ വിടവുനികത്താന്‍ നിതീഷ്‌കുമാറിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ തീര്‍ച്ചയായും UP യിലെ ചിത്രം മാറും.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, എസ് പിക്കു തങ്ങളുടെ രാഷ്ട്രീയഅടിത്തറ വിപുലീകരിക്കേണ്ടതിന്റെ ആവിശ്യം ബോധ്യമായിട്ടുണ്ട്. മുലായം സിംഗ് യാദവിന്റെ മരണശേഷം, ബി ജെ പിയുടെ യോഗി സര്‍ക്കാരിനെതിരെ പിടിച്ചു നില്‍ക്കാന്‍ തനിക്ക് ശത്രുക്കളേക്കാള്‍ കൂടുതല്‍ സുഹൃത്തുക്കളെ ആവശ്യമാണെന്ന് അഖിലേഷ് യാദവ് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

അതേസമയം ബിഹാറിലാവട്ടെ ബി ജെ പിയെ നേരിടാനും വരുന്ന തെരഞ്ഞെടുപ്പിനെ അതിജീവിക്കാനും RJD-JDU സഖ്യത്തിന് അഖിലേഷിന്റെ പിന്തുണയും ആവശ്യമാണ്. ‘നമ്മള്‍ ഒരുമിച്ച് നില്‍ക്കും’ എന്നല്ലാതെ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളൊന്നും മമതയും അഖിലേഷും കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളുമടക്കം ഒരു കക്ഷികളും പുറത്തുവിട്ടില്ല. ഈ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നതിനു പ്രധാന കാരണം ED പേടിയും അവരവരുടെ മേഖലകളില്‍ ഈ സഖ്യകക്ഷികള്‍ പരസ്പരം ഏറ്റുമുട്ടുന്നില്ല എന്നതുമാണ്.

പല പ്രതിപക്ഷ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമുള്ള കോണ്‍ഗ്രസ്സാണ് ഇതിനു ഒരു അപവാദം. അവര്‍ക്കാകട്ടെ വലിയതോതിലുള്ള വിലപേശലിന് ഇനിയൊട്ടു ബാല്യവുമില്ല. അതുകൊണ്ടുതന്നെ ഈ കക്ഷികളുടെ ഐക്യം ദേശീയ തലത്തില്‍ പ്രതിപക്ഷങ്ങള്‍ക്ക് മാനസിക ശക്തിയും വോട്ടര്‍മാരുടെ മനസ്സില്‍ ഒരു ബദല്‍ സങ്കല്‍പ്പവും നല്‍കാനിടയാക്കും. ഒരുപക്ഷേ, ഒരു സംയുക്ത തെരെഞ്ഞെടുപ്പ് തന്ത്രം ദേശീയ തലത്തില്‍ വികസിപ്പിക്കാന്‍ അതവരെ സഹായിക്കുകയും ചെയ്യും.

‘അവര്‍ ഒരുമിച്ച് ചേര്‍ന്ന് താന്താങ്ങളുടെ സംസ്ഥാനങ്ങളില്‍ റാലികള്‍ നടത്തും, സംയുക്ത പത്രസമ്മേളനം നടത്തും, ഇഡിയും സിബിഐയും ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ പരസ്പരം കൈകോര്‍ത്തു നിന്നു മാധ്യമങ്ങളിലൂടെ പ്രതിരോധം തീര്‍ക്കും. പക്ഷേ അതിനപ്പുറം എന്തെങ്കിലും നടക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടിവരും.

പ്രതിപക്ഷ ഐക്യത്തിന്റെ ട്രെയിലര്‍ അതിശയകരമാണെന്ന് നിലവില്‍ തോന്നിപ്പിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ‘സിനിമ’യ്ക്ക് ഇതുവരെ തിരക്കഥ ആയിട്ടില്ല എന്നതാണ് വാസ്തവം. 1977ല്‍ ഏകാധിപത്യത്തിന് മണികെട്ടാന്‍ മഹാനായ JP ഉണ്ടായിരുന്നു. 1989ല്‍ രാജീവ് ഗാന്ധിയെ പടിയിറക്കാന്‍ VP സിംഗ് ഉണ്ടായിരുന്നു. 2024ല്‍ ഫാസിസത്തിനു ചങ്ങലയിടാന്‍ ദുര്‍ബലരെങ്കിലും ധീരരായ ഒരുപറ്റം സോഷ്യലിസ്റ്റുകള്‍ രാജ്യത്ത് ഇനിയും അവശേഷിക്കുന്നുണ്ട് എന്നതാണ് നമുക്ക് ആകെയുള്ള പ്രതീക്ഷ.