അവരോട് ഒരു കാരുണ്യവുമില്ലാത്തിടത്ത്, ജീവിക്കുന്ന ആദിവാസികളെ കാഴ്ച വസ്തുക്കളാക്കുന്നത് ശരിയല്ല

Articles

ചിന്ത / എസ് ജോസഫ്

സ്‌ട്രേലിയയുടെ ദ്വീപുകളിലൊന്നില്‍ കുറെ ആദിവാസികള്‍ താമസിച്ചിരുന്നു. സുവിശേഷ പ്രവര്‍ത്തകനായ ഒരു പാതിരി അവരെ സ്‌നേഹിച്ചും സംരക്ഷിച്ചും അവിടെ കഴിഞ്ഞിരുന്നു. ആ ജനത വിദ്യാഭ്യാസ പരമായി, ആത്മീയമായി ഒരു വിധം പുരോഗതി പ്രാപിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ആ ദ്വീപില്‍ നിന്ന് മറ്റൊരു ദ്വീപിലേക്ക് അവരെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. പാതിരിയുടെ നേതൃത്വത്തില്‍ ആദിവാസികളെയെല്ലാം മറ്റൊരു ദ്വീപിലേക്ക് കൊണ്ടുപോയി. എന്നാല്‍ പുതിയ ദ്വീപിലെത്തിയ അവര്‍ക്ക് അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്ത പ്പെടാനാവാതെ രോഗങ്ങളും മറ്റും മൂലം മരിച്ചു. ഒടുവില്‍ ഒരു സ്ത്രീയും പുരുഷനും മാത്രം അവശേഷിച്ചു. അവരെ ഓസ്ട്രിയന്‍ ഗവണ്‍മെന്റ് നഗരത്തില്‍ കൊണ്ടുവന്ന് പ്രദര്‍ശന വസ്തുവാക്കി. അവര്‍ മരിച്ചപ്പോള്‍ സ്റ്റഫ് ചെയ്ത് പ്രദര്‍ശിപ്പിച്ചു. ‘

ഈ ക്രൂരമായ ചരിത്രസംഭവം ഏറെ മുമ്പ് എവിടെയോ വായിച്ചതാണ്. ഇത് ഞാന്‍ മുമ്പും എഴുതിയിട്ടുളളതാണ്. മനുഷ്യരെ കാഴ്ചവസ്തുക്കളാക്കുക എന്നിടത്ത് അപരവല്‍ക്കരണവും അതിന്റെ ഭാഗമായ വസ്തുവല്കരണവും ഉണ്ട്. നഗരവാസികള്‍ ആദിവാസികളെ നോക്കിക്കാണുന്ന ആ രീതിയിലൂടെ നഗരവാസികള്‍ക്ക് ഉന്നതസ്ഥാനവും ആദിവാസികള്‍ക്ക് താണ സ്ഥാനവും ലഭിക്കുന്നു. ഇത് ആദിവാസികളെ ‘ അപരിഷ്‌കൃതര്‍ ‘ ആക്കുന്നു. അവരുടെ സംസ്‌കാരത്തെ കേരളീയാഘോഷത്തിന്റെ ഭാഗമായ അന്തസാര ശൂന്യരായ നഗരവാസികളുടെ അലസനോട്ടത്തിന്റെ ലക്ഷ്യമാക്കുന്നതിലൂടെ അവഹേളിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ആദിവാസികളെ അപരിഷ്‌കൃതര്‍ ആക്കുന്നു. ആദിവാസികളെ നിശ്ചലരാക്കുന്നു.

തിരുവനന്തപുരത്ത് നടന്ന കേരളീയം പ്രദര്‍ശനത്തില്‍ നിന്ന്

കേരളത്തിന്റെ നാഗരികതയും ഹെജിമണിക് കള്‍ച്ചറും കലകളും ഒക്കെച്ചേര്‍ന്നാണ് ആദിവാസി ജനതയെ, എത്‌നിക് സമൂഹത്തെ പാര്‍ശ്വവല്‍ക്കരിച്ചത്. ആദിവാസി കള്‍ത്തന്നെ ലോകത്തിന്റെ മാറ്റങ്ങള്‍ ക്കൊപ്പം സഞ്ചരിക്കുകയാണിപ്പോള്‍ , അഥവാ ചിതറി പോകുകയാണിപ്പോള്‍. അവര്‍ തന്നെ മറന്നു കഴിഞ്ഞ അവരുടെ വേഷഭൂഷാദികളും മറ്റും അണിയിച്ചൊരുക്കി എന്തിനാണ് രാജഭരണത്തിന്റെ മണം ഇപ്പോഴും മാറാത്ത സ്വര്‍ണ്ണനഗരത്തില്‍ കൊണ്ടു വയ്ക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതു തന്നെയാണ് ആദിവാസി കവികളോട് സവര്‍ണ സമൂഹവും പറയുന്നത്. ഞങ്ങള്‍ക്ക് ആദിവാസി കവിത തരൂ ! ആദിവാസി കവികള്‍ എഴുതുന്ന ആദിവാസി കവിതകള്‍ ആണ് ഞങ്ങള്‍ക്ക് വേണ്ടത്. ആദിവാസികള്‍ എഴുതുന്ന പൊതുവായ കവിതകള്‍ വേണ്ട. അതൊന്നും എഴുതാന്‍ ആരും പറയുന്നില്ല. അവര്‍ എഴുതുന്ന വൃത്തത്തിലുള്ള കവിത വേണ്ട, ശ്ലോകത്തിലുളള കവിത വേണ്ട. അവര്‍ ചങ്ങമ്പുഴയെപ്പോലെ എഴുതരുത്. അതായത് തിരുവനന്തപുരത്ത് അവര്‍ പാന്റും ഷര്‍ട്ടുമിട്ട് നില്‍ക്കരുത്. സാരിയുടുത്തോ, ചുരിദാര്‍ ഇട്ടോ നില്‍ക്കരുത്. അങ്ങനെയുള്ള വര്‍ നഗരത്തില്‍ ഉണ്ടാകും. പക്ഷേ അദൃശ്യരാണല്ലോ.

കേരളത്തില്‍ നഗരവാസികളും ഉന്നത ജാതിക്കാരും ഒക്കെയുണ്ട്. ഉദ്യോഗസ്ഥരും സമ്പന്നരും ശാസ്ത്ര സങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ അനുഭവിക്കുന്നവരുമാണ്. താണ ജാതിക്കാരും ആദിവാസികളും ഉണ്ട്. അവര്‍ പാവപ്പെട്ടവരാണ്. ഭൂമിയില്ല. വീടില്ല. സര്‍ക്കാര്‍ ജോലിയില്ല. മനുഷ്യലോകത്തെ ഏറ്റവും താണവരായി അവരെ പരിഗണിക്കുന്നു. അതിന്റെ പിന്നില്‍ അഴിമതിയും അവഗണനയും കാപട്യവും അറിവുണ്ടെന്ന് നടിക്കുന്നവരുടെ വിവരക്കേടും ഉണ്ട്. പക്ഷേ ആദിവാസികള്‍ , ദളിതര്‍ എന്നുള്ള മനുഷ്യര്‍ അധ്വാനശക്തിയാണ്. അഭിമാനമുള്ളവരാണ്. മാര്‍ക്‌സിസം അനുസരിച്ച് അവരെല്ലാം തൊഴിലാളിവര്‍ഗമാകുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗം എന്ന സങ്കല്പം ആദിവാസികളെ ഉള്‍ക്കൊണ്ടിട്ടുമില്ല. ഇന്നിപ്പോള്‍ സൈബര്‍ തൊഴിലാളികളും ഡോക്ടര്‍മാരും അധ്യാപകരും സീരിയല്‍ ആക്ടേഴ്‌സും എല്ലാം തൊഴിലാളികള്‍ ആണ്. ആദിവാസികളും താണജാതിക്കാരും തൊഴിലാളിവര്‍ഗം അല്ല. അവര്‍ അപരങ്ങള്‍ ( Others ) ആണ്.

മാര്‍ക്‌സിസത്തിന്റെ ഒരു താത്വിക പ്രശ്‌നം അത് ജാതിവ്യവസ്ഥയെ പരിഗണിക്കുന്നില്ല എന്നതാണ്. ഇനിയൊട്ട് അത് നടക്കാനും പോണില്ല. ക്ലാസ് (വര്‍ഗം) ആണ് യൂറോപ്പില്‍ ഉളളത്. ജാതിയില്ല. മാര്‍ക്‌സിയന്‍ തിയറിയില്‍ ജാതി വരുന്നേയില്ല. കളര്‍ , വംശം, സ്ത്രീ, ദളിത്, എത്തിനിസിറ്റി, മുടിയുടെ , കണ്ണിന്റെ നിറവും മറ്റും ഒന്നും വിഷയമാകുന്നില്ല. സബാള്‍ട്ടേണ്‍ എന്ന ആശയം പലതായി ചിതറിയിട്ടുണ്ട്. മാര്‍ക്‌സിസത്തില്‍ ആദ്യം ആദിവാസികളും ദളിതരും അഭാവങ്ങളായിരുന്നു. അപരങ്ങളാകുന്നത് പിന്നീടാണ്.

പ്രദര്‍ശനം എന്നതില്‍ എപ്പോഴും ഉള്ളത് കാണിയും (ദ്രഷ്ടാവ്) വസ്തു (object) വും ആണ്. ജീവനുള്ളതും വസ്തുവാക്കപ്പെടുന്നു. രഥത്തില്‍ ശ്രീരാമന്‍ അമ്പെയ്തു നില്‍ക്കുന്ന ടാബ്ലോയും ആദിവാസികള്‍ അവരുടെ വേഷം ധരിച്ചിരിക്കുന്നതും രണ്ടു തരം ചിഹ്നങ്ങളാണ്. ആദ്യത്തേത് ഇന്നില്ലാത്തതാണ്. അത് റിലീജിയസ് പൊളിറ്റിക്‌സിന്റെ ഭീഷണമായ ജനാധിപത്യ വിരുദ്ധമായ, മതേതരമല്ലാത്ത ചിഹ്നം ആണ്. ജീവിതത്തില്‍ ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാതെ ജീവിക്കുന്ന സമൂഹത്തിന്റെ ചിഹ്നമാണ് രണ്ടാമത്തേത്. അതിലുള്ളത് യാഥാര്‍ത്ഥ്യമാണ്. അയഥാര്‍ത്ഥ മനുഷ്യരാണ് ആദ്യത്തേതില്‍. ജീവിക്കുന്ന ആദിവാസികളെ കാഴ്ചവസ്തുവാക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് അവരോട് ഒരു കാരുണ്യവുമില്ലാത്ത കപട സമൂഹത്തില്‍. ആദിവാസികളുടെ കാര്യത്തില്‍ ഇവിടെ മാത്രമല്ല ലോകത്തെല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ.