അശാസ്ത്രീയ വാര്‍ത്തകള്‍ പാന്‍റെമിക്കെന്ന് ഡോ. സുല്‍ഫി നൂഹു

Thiruvananthapuram

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അശാസ്ത്രീയ ആരോഗ്യ വിവരണങ്ങള്‍ പിടിച്ചു കെട്ടേണ്ട അടുത്ത പാന്റെമിക്കെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു. നൂറുകണക്കിന് ജീവനുകള്‍ അശാസ്ത്രീയ പ്രചരണങ്ങളിലൂടെ നഷ്ടപ്പെടുന്നുവെന്നും ഇത് കോവിഡ് 19 നേക്കാള്‍ ശക്തിയുള്ള പാന്റമിയ്ക്കാണെന്നും തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നടന്ന റ്റെടക്‌സ് പ്രസംഗവേദിയില്‍ അദ്ദേഹം പറഞ്ഞു.

കോവിഡ് കാലഘട്ടത്തിന് വളരെ മുന്‍പേ തന്നെ ക്യാന്‍സര്‍, ഡയബറ്റിസ്, അവയവദാനം പ്രതിരോധ കുത്തിവെപ്പുകള്‍ തുടങ്ങിയ വിവിധ പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ അബദ്ധജടിലമായ ആശാസ്ത്രീയ സമൂഹ മാധ്യമ വിവരണങ്ങള്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുവാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സമൂഹ മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ വിശ്വാസ്യത ഉള്ളത് പ്രിന്റ് വിഷ്വല്‍ മീഡിയകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുകൊണ്ടുള്ള ടൂളുകളിലൂടെ തുറന്നുകാട്ടേണ്ട സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടത് എന്‍ജിനീയറിങ് ബിരുദധാരികളുടെ ചുമതലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നടന്ന വിഷയാവതരണങ്ങളില്‍ സുമി അഗര്‍വാള്‍ മനോജ് രാഘവന്‍, അഞ്ജന ഗോപകുമാര്‍, നീരജ് മാധവ് തുടങ്ങിയവര്‍ സ്വന്തം ജീവിത അനുഭവങ്ങളും പങ്കുവെച്ചു.