താനൂരില്‍ ബോട്ട് മുങ്ങി ആറ് മരണം; നിരവധി പേരെ കാണാതായി

Kerala

പരപ്പനങ്ങാടി: താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി ഒരു കുട്ടിയടക്കം ആറു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുമുണ്ട്. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. ആറ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വൈകീട്ട് ഏഴ് മണിക്കും 7.40നും ഇടയിലാണ് അപകടം നടന്നത്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു.

ബോട്ട് തലകീഴായ മറിയുകയായിരുന്നു എന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ പറയുന്നു. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് അപകടം നടന്നതെന്നും ഇയാള്‍ വ്യക്തമാക്കി. ബോട്ട് തലകീഴായി മറിഞ്ഞതിനാല്‍ അടിയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കേണ്ടതുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളും ദ്രുതകര്‍മസേന അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ബോട്ട് വലിച്ചു കയറ്റാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിച്ചു.