വീണ്ടും ഡോക്ടര്‍ക്കും നഴ്സിനുമെതിരെ പൊലീസ് ചികിത്സക്കെത്തിച്ച പ്രതിയുടെ ആക്രമണം

Kerala

ഇടുക്കി: പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്കായി എത്തിച്ച മദ്യലഹരിയിലുള്ള പ്രതി ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ ആക്രമണം നടത്തി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. കൊട്ടാരക്കര ആശുപത്രിയില്‍ ഡോക്ടറുടെ കൊലയിലേക്ക് നടന്ന സംഭവത്തിന് സമാനമായിരുന്നു ഇടുക്കി നെടുങ്കണ്ടത്തേതും.

തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അടിപിടി കേസിനെ തുടര്‍ന്ന് പൊലീസ് എത്തിച്ച ആള്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും എതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളുടെ കൈ കാലുകള്‍ ബന്ധിച്ച ശേഷമാണ് പിന്നീട് ചികിത്സ നല്‍കിയത്. ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനം നടത്തി. കൊട്ടാരക്കര സംഭവം നെടുങ്കണ്ടത്തും ആവര്‍ത്തിക്കുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ വേണ്ടെന്ന് പറഞ്ഞ് ഇയാള്‍ ഇറങ്ങിയോടി. പോലീസ് കണ്ടെത്തി വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ഈ സമയത്താണ് ആക്രമിക്കാന്‍ ശ്രമിച്ചത്. മദ്യപാനം നിര്‍ത്താന്‍ മരുന്ന് കഴിക്കുന്ന ആളായിരുന്നു പ്രവീണ്‍. ഇന്നലെ വൈകുന്നേരം ഇയാള്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് വഴിയെ പോയ വാഹനങ്ങളെ കല്ലെറിഞ്ഞു. തുടര്‍ന്ന് വാഹന ഉടമകളും സുഹത്തുക്കളുമായി തര്‍ക്കമുണ്ടാകുകയും അടിപിടിയുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്.