കന്നട കാറ്റില്‍ അടിപതറി ബി ജെ പി

India

ബംഗളുരു: കന്നടക്കാറ്റില്‍ അടിപതറുകയാണ് ബി ജെ പി എന്നാണ് തെരഞ്ഞെടുപ്പ് ഫല സൂചനയുടെ ആദ്യ നിഗമനങ്ങള്‍ നല്‍കുന്നത്. പലപ്പോഴും കേവലഭൂരിപക്ഷവും മറികടന്ന് വന്‍ ലീഡ് നിലയിലേക്ക് കോണ്‍ഗ്രസ് കുതിക്കുന്നുണ്ട്. എന്നാല്‍ ഇടക്കിടെ നില മെച്ചപ്പെടുത്തി ഒപ്പത്തിനൊപ്പം കുതിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ കുതിപ്പില്‍ പല മണ്ഡലങ്ങളിലും ബി ജെ പി കിതയ്ക്കുകയാണ്.

അതിനിടെ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്നതോടെ എം എല്‍ എമാരോട് ബംഗളുരുവില്‍ എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് മേഖലകളിലാണ് കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുന്നത്. ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ പ്രകാരം കോണ്‍ഗ്രസ് 114 സീറ്റുകളില്‍ ലീഡുണ്ട്. 82 സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. ജെ ഡി എസ് 23 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

ബി ജെ പിയുടെ ഓപ്പറേഷന്‍ താമര നീക്കം തടയുകയെന്ന ഉദ്ദേശത്തില്‍ കൂടിയാണ് എം എല്‍ എമാരോട് ബംഗളുരുവിലെത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബി ജെ പി നേതാക്കള്‍ പ്രതികരിച്ചിരുന്നു. അതിനിടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമെന്നും മകന്‍ യതീന്ദ്ര സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ ബി ജെ പിയെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്താന്‍ എന്തും ചെയ്യും. കര്‍ണാടക ആഗ്രഹിക്കുന്നത് പോലെ എന്റെ അച്ഛന്‍ മുഖ്യമന്ത്രിയാവും.’ എന്നായിരുന്നു യതീന്ദ്രയുടെ പ്രതികരണം. 224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113 ആണ് ഭൂരിപക്ഷ നമ്പര്‍. 36 കൗണ്ടിങ് സ്‌റ്റേഷനുകളാണ് ഉള്ളത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. മൂന്ന് തട്ടുകളിലായാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സിവില്‍ പൊലീസിന്റെ രണ്ട് തട്ടുകള്‍ക്ക് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ഒരു നിരയും എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജമാണ്.