സമസ്ത സി ഐ സി തര്‍ക്കം: പ്രശ്‌നം പരിഹരിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങള്‍

Kerala

മലപ്പുറം: സമസ്ത സി ഐ സി പ്രശ്‌നം പരിഹരിച്ചെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്ത നിര്‍ദേശങ്ങള്‍ സി ഐ സി സെനറ്റ് യോഗത്തില്‍ അംഗീകരിച്ചു. സി ഐ സി സെനറ്റ് നിര്‍ദേശങ്ങള്‍ സമസ്ത മുശാവറയിലും അവതരിപ്പിക്കും. മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സെനറ്റ് യോഗത്തില്‍ സംബന്ധിച്ചു.

സമസ്ത സി ഐ സി തര്‍ക്കം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും സമസ്ത ലീഗ് തര്‍ക്കം എന്ന തലത്തിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ സമവായത്തിനായി ഇടപെട്ടത്. രണ്ട് ദിവസം സമസ്ത ലീഗ് നേതാക്കള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ സമവായ ഫോര്‍മുലയാണ് സി ഐ സി സെനറ്റ് യോഗത്തില്‍ അവതരിപ്പിച്ചത്.

ജൂണ്‍ ഒന്നിനാണ് പ്രശ്‌ന പരിഹാരമെന്ന നിലയില്‍ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും സമസ്ത നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്. പ്രശ്‌ന പരിഹാരത്തിനായി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ന് പാണക്കാട് നടന്ന സി ഐ സിയുടെ സെനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. സി ഐ സി പ്രവര്‍ത്തക സമിതിയില്‍ നിന്ന് 119 പേര്‍ രാജിവച്ച തീരുമാനം സെനറ്റ് റദ്ദാക്കി, ഹബീബുല്ല ഫൈസിയെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി സെനറ്റ് പാസാക്കി. കൂടാതെ ഹക്കീം ഫൈസിയുടെ രാജി സെനറ്റ് അംഗീകരിക്കുകയും ചെയ്തു.