ഒരിക്കല്‍ പ്രവര്‍ത്തി ഉദ്ഘാടനം നടത്തിയ പദ്ധതിക്ക് വീണ്ടും ഉദ്ഘാടനം; അപഹാസ്യമെന്ന് യു ഡി എഫ്

Kozhikode

ആയഞ്ചേരി: ഒരിക്കല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി ഉദ്ഘാടനം നടത്തിയ പദ്ധതി വീണ്ടും ഉദ്ഘാടനം നടത്തുന്നത് അപഹാസ്യമാണെന്ന് യു ഡി എഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആയഞ്ചേരി പറമ്പില്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ ഹൈടെക്ക് ആക്കുന്ന പദ്ധതിയാണ് എല്‍ ഡി എഫിനുവേണ്ടി വീണ്ടും പ്രവര്‍ത്തി ഉദ്ഘാടനം നടത്തുന്നത്. 2017ലെ ബജറ്റില്‍ കേരള സര്‍ക്കാര്‍ ഓരോ നിയോജകമണ്ഡലത്തില്‍ ഒരു പ്രൈമറി സ്‌കൂളും ഒരു ഹൈസ്‌ക്കൂളും ഹൈടെക് ആക്കുക എന്ന പദ്ധതിയില്‍ കുറ്റിയാടി മണ്ഡലത്തില്‍ നിന്നും മംഗലാട്ടെ പറമ്പില്‍ ഗവ യു പി സ്‌കൂളിനെ തെരഞ്ഞെടുത്തിരുന്നു. അന്നത്തെ കുറ്റിയാടി എം എല്‍ എ പാറക്കല്‍ അബ്ദുള്ള ഒരു കോടി രൂപയുടെ ഫണ്ട് ലഭ്യമാക്കുകയും ചെയ്തിരുന്നു.

സാങ്കേതിക അനുമതിയും ഭരണാനുമതിയും വാങ്ങി ടെന്‍ണ്ടര്‍ നടപടി പൂര്‍ത്തിയാക്കി കോഴിക്കോടുള്ള മൈത്രി നിര്‍മ്മാണ കമ്പനിക്ക് പ്രവര്‍ത്തി നല്‍കുകയും ചെയ്തു. 2019 സെപ്തംബര്‍ രണ്ടിന് അന്നത്തെ എം എല്‍ എ പാറക്കല്‍ അബ്ദുല്ല പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തതു. എന്നാല്‍ കെട്ടിടത്തിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് സാങ്കേതിക വിഷയത്തില്‍ പ്രവര്‍ത്തി കുടുങ്ങിയെങ്കിലും ഫണ്ടിലോ എ എസിലോ, ടി എസിലോ മാറ്റം വന്നിട്ടില്ല. ഈ പദ്ധതിയാണ് ഇപ്പോള്‍ വീണ്ടും രണ്ടാം പ്രവര്‍ത്തി ഉദ്ഘാടനം നടത്തുന്നത്. ജൂണ്‍ ഒമ്പതിന് ഇപ്പോഴത്തെ കുറ്റിയാടി എം എല്‍ എ കെ പി കുഞ്ഞമ്മത്കുട്ടിയാണ് രണ്ടാം പ്രവര്‍ത്തി ഉദ്ഘാടനം നടത്തുന്നത്.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ വിദ്യാലയമാണ് പറമ്പില്‍ ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍. ഇത്തരം പൊതുചടങ്ങുകളില്‍ തീരുമാനം എടുക്കേണ്ടതിന്റെ അധികാരം പഞ്ചായത്ത് ഭരണസമിതിക്കാണ്. ഒരേ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണത്തിന് വീണ്ടും ശിലാസ്ഥാപനം നടത്തേണ്ടതില്ല എന്ന ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തെ അവഗണിച്ചാണ് രണ്ടാം പ്രവര്‍ത്തി ഉദ്ഘാടനം നടത്തുന്നത്. ഇത് അപഹാസ്യവും സര്‍ക്കാര്‍ സ്ഥാപനത്തെ രാഷ്ട്രീവത്ക്കരിക്കാനുള്ള നീക്കവുമാണ്.

യു ഡി എഫ് ഭരണകാലഘട്ടങ്ങളില്‍ കോടികളുടെ സര്‍ക്കാര്‍, പഞ്ചായത്ത് ഫണ്ടുകള്‍ പറമ്പില്‍ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് വിവിധ വാര്‍ഷിക പദ്ധതി പ്രകാരം ലക്ഷങ്ങള്‍ മുടക്കി ബഹുനില കെട്ടിടം ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ഭാവി ലക്ഷ്യമാക്കി നടപ്പിലാക്കിയത്. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതില്‍ നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നതെന്തും സ്‌ക്കൂളില്‍ നടപ്പാക്കാന്‍ ഏറെ ശ്രദ്ധയോടെയാണ് യു ഡി എഫ് പഞ്ചായത്ത് ഭരണ സമിതി ശ്രമിച്ചു വന്നിട്ടുള്ളത്. എസ്റ്റിമേറ്റും ഭരണാനുമതിയും വാങ്ങി ടെണ്ടര്‍ എടുത്ത് നടപടി ക്രമം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍ പി ടി എയും നാട്ടുകാരും കെട്ടിടത്തിന്റെ സ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ടത് കൊണ്ടുള്ള തര്‍ക്കം പരിഹരിച്ച് മുന്നോട്ടു പോയെങ്കിലും നിലവിലുള്ള എം എല്‍ എ യുടെ കഴിവുകേടുകൊണ്ട് തുടര്‍പ്രവര്‍ത്തി രണ്ടുവര്‍ഷത്തോളം നീണ്ടു പോവുകയും വിദ്യാര്‍ത്ഥികളുടെ മെച്ചപ്പെട്ട പഠനസൗകര്യം തടസ്സപ്പെടുകയുമാണ് ഉണ്ടായത്. ഉടന്‍ പണി ആരംഭിച്ച് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കി പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് പകരം രണ്ടാമതും ശിലാസ്ഥാപനം എന്ന വാശിയാണ് എം എല്‍ എയുടെ ഭാഗത്ത് നിന്നുണ്ടായത്.

കഴിവുകേടിന്റെ അളവുകോല്‍ നോക്കിയാല്‍ രണ്ട് വര്‍ഷമായിട്ടും ഒരു വികസന പ്രവര്‍ത്തനവും കുറ്റിയാടി മണ്ഡലത്തില്‍ കൊണ്ടുവരാന്‍ കഴിയാതെയാണ് എം എല്‍ എ പ്രവര്‍ത്തിക്കുന്നത്. മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുള്ള കൊണ്ടുവന്ന ഫണ്ടുകളുടെ നിര്‍വ്വഹണം മാത്രമാണ് ഇപ്പോള്‍ നടന്നു വരുന്നത്. അത് തന്നെ തര്‍ക്കങ്ങള്‍ ഉണ്ടാക്കി ജനശ്രദ്ധതിരിച്ച് തന്റേതാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് എം എല്‍ എ.

ഇതിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നും പൊതുവിദ്യാലയത്തെ സംരക്ഷിക്കാന്‍ കൈ കോര്‍ക്കണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു. പുനര്‍ ഉദ്ഘാടനം ജനാധിപത്യ കേരളത്തിന് അപമാനമാണ്. പഞ്ചായത്ത് ഭരണ സംവിധാനത്തെ അപമാനിക്കുകയും അധികാര വികേന്ദ്രീകരത്തെ തച്ചുടക്കുകയും ചെയ്യുന്ന ഏകപക്ഷീയമായ തീരുമാനത്തെ പരാജയപ്പെടുത്താന്‍ ഒന്നിക്കണമെന്നും പരിപാടി UDF ബഹിഷ്‌കരിക്കുമെന്നും യു ഡി എഫ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പത്രസമ്മേളനത്തില്‍ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍, കുറ്റിയാടി നിയോജക മണ്ഡലം കണ്‍വീനര്‍ നൊച്ചാട്ട് കുഞ്ഞബ്ദുളള, ആയഞ്ചേരി പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ സി എം അഹമ്മദ് മൗലവി, കണ്‍വീനര്‍ മലയില്‍ ബാലകൃഷ്ണന്‍, മംഗലാട് 13-ാം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.